പെണ്‍കൈകളില്‍ പെട്രോള്‍ ടാങ്കറും ഭദ്രം

on Aug 22, 2009


മൌലാഞ്ചി kaikalkku ടാങ്കര്‍ ട്രുച്കിന്റെ സ്ടീരിങ്ങും വസ്ഴാങ്ങും !


പെണ്‍കൈകളില്‍ പെട്രോള്‍ ടാങ്കറും ഭദ്രം
Posted on: 22 Aug 2009
തൃശ്ശൂര്‍: പെണ്‍കൈകളില്‍ ഇനിപെട്രോള്‍ ടാങ്കറും ഭദ്രം. വാടാനപ്പള്ളി സ്വദേശി വലിയകത്ത് മിസിരിയ (40)യാണ് ഇരുമ്പനത്തുനിന്ന് തൃശ്ശൂര്‍വഴി പട്ടാമ്പിയിലേക്ക് ടാങ്കര്‍ലോറി ഓടിച്ചെത്തിയത്. കൂടുതല്‍ ശ്രദ്ധവേണ്ട പെട്രോള്‍ ടാങ്കറുകള്‍ ഓടിക്കുന്ന കേരളത്തിലെ ആദ്യവനിതയും ഇവരായേക്കാം. പെട്രോളും കൊണ്ടുള്ള മിസിരിയയുടെ ആദ്യയാത്രയായിരുന്നു വെള്ളിയാഴ്ചത്തേത്. പ്രത്യേകശ്രദ്ധ വേണ്ട ജോലിയായതിനാല്‍ പ്രത്യേക പരിശീലനത്തോടെയാണ് മിസിരിയ പുതിയ ദൗത്യം ഏറ്റെടുത്തത്. ഹെവിവെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഒമ്പതു വര്‍ഷം മുമ്പുതന്നെ ഇവര്‍ നേടിയിരുന്നു. തുടര്‍ന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി അധികൃതരുടെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതരുടെയും അനുമതി പത്രം വാങ്ങി. ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം മൂന്നുദിവസത്തെ പരിശീലനം നല്കിയശേഷമാണ് അനുമതിപത്രം നല്കിയത്. സ്ത്രീയായതിനാല്‍ ഇത്തരം അനുമതി പത്രങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാവുമെന്ന് ആദ്യംപലരും അഭിപ്രായപ്പെട്ടുവെങ്കിലും വലിയ തടസ്സങ്ങളൊന്നുമില്ലാതെ ഇവ ലഭിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയം സീനിയര്‍ മാനേജര്‍ എ.കെ. കൃഷ്ണന്‍കുട്ടിയടക്കമുള്ളവരുടെ സഹായത്തെ തുടര്‍ന്നായിരുന്നു ഇത്. ശരിയായ ലോഡ് കൈകാര്യം ചെയ്യുന്നതിന് 2 ദിവസം മുമ്പ്തന്നെ കാലിവണ്ടി ഓടിച്ച് പരിശീലിച്ചിരുന്നു ഇവര്‍. ഇനിയങ്ങോട്ട് ദിവസവും പെട്രോളിയം ഉത്പന്നങ്ങളുമായുള്ള കുതിപ്പിലാകും മിസിരിയ. ഏകദേശം 400 കിലോമീറ്ററോളമാണ് ഇവര്‍ താണ്ടേണ്ടിവരിക. വണ്ടി തൃശ്ശൂരിലാണ് എന്നും നിര്‍ത്തിയിടുക. രാവിലെ 4.30 ന് ടാങ്കറുമായി തൃശ്ശൂരില്‍ നിന്ന് പുറപ്പെടും. 6.30ന് ഇരുമ്പനത്തെ കമ്പനിയിലെത്തും. 7.45 ന് ആദ്യലോഡുമായി യാത്രതുടങ്ങും. 11ന് വീണ്ടും തൃശ്ശൂരില്‍. 3 മണിക്ക് കമ്പനിയില്‍ തിരിച്ചെത്തും. 4 മണിക്ക് മലപ്പുറം പാലക്കാട് ജില്ലകളിലെ സ്ഥലങ്ങളിലേക്ക് യാത്രതുടങ്ങും. രാത്രി 10 മണിയോടെ ജോലി അവസാനിക്കുന്നു. സ്ത്രീയായതിനാല്‍ കമ്പനിയില്‍ ക്യൂ നില്‍ക്കേണ്ടെന്ന ഇളവ് അധികൃതര്‍ നല്കിയിട്ടുണ്ട്. ഗള്‍ഫില്‍ ഡ്രൈവറായിരുന്ന ബാപ്പ കുഞ്ഞുമൊയ്തീനാണ് മിസിരിയയുടെ യഥാര്‍ത്ഥ ഗുരു. വനിതാ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലേക്ക് ഡ്രൈവറെ തേടിയുള്ള പരസ്യമാണ് ഇവരെ ഡ്രൈവിങിലേക്ക് തിരിച്ചത്. തുടര്‍ന്ന് ഡ്രൈവിങ് സ്‌കൂളില്‍ പോയി പഠിച്ചു. ബാപ്പയുടെ കീഴില്‍ പരിശീലനവും നേടി. തുടര്‍ന്ന് തിരുവില്വാമല റൂട്ടില്‍ വനിതാ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവറായി ജോലി ചെയ്തു. അവിടെനിന്ന് വിട്ട ഇവര്‍ പിന്നീട് ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവറായിരുന്നു. ഇവിടെനിന്ന്‌പെട്രോള്‍ ടാങ്കറിലേക്ക് ചുവടുമാറുകയായിരുന്നു. സീഡീസ് ഫ്യുവല്‍ കമ്പനി ഉടമ സി.ഡി. ആന്റസ് ആണ് ഇതിന് വഴിയൊരുക്കിയത്. ബസ്സ് ഓടിച്ചിരുന്നതിനാല്‍ ടാങ്കര്‍ ഓടിക്കാന്‍ ബുദ്ധിമുട്ടൊന്നും തീരെ ഇല്ലായിരുന്നു എന്ന് മിസിരിയ പറയുന്നു. ബസ്സാകുമ്പോള്‍ സമയകൃത്യത വല്ലാതെ പാലിക്കണം. ടാങ്കറാകുമ്പോള്‍ അത് അത്രതന്നെ വേണ്ട എന്നാണവരുടെ പക്ഷം. റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന ഇരുചക്രവാഹനങ്ങളെ മാത്രമാണ് ഇവര്‍ക്കു പേടി. വിവാഹിതയായ മിസിരിയ മൂന്നു മക്കളുടെ അമ്മയുമാണ്.

1 comments:

Sabu Kottotty said...

വരട്ടെ, അവര്‍ ഉയര്‍ന്നുവരട്ടെ, പരിമിതികള്‍ക്കുള്ളിലും ഉയരാനുള്ള അവരുടെ ആഗ്രഹം സാധിയ്ക്കട്ടെ...

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com