പള്ളിക്കരയിലെ പുകയിലപ്പാടങ്ങളില്‍ ചപ്പുകൊത്താന്‍ തുടങ്ങി.

on Feb 10, 2010

കാഞ്ഞങ്ങാട്‌: പള്ളിക്കരയിലെ പുകയിലപ്പാടങ്ങളില്‍ ചപ്പുകൊത്താന്‍ തുടങ്ങി. ചേറ്റുകുണ്ട്‌ മുതല്‍ പുച്ചക്കാടും പള്ളിക്കരയിലെയും പാടങ്ങളിലെ വിളവെടുപ്പാണ്‌ ചപ്പുകൊത്തല്‍.
കര്‍ണാടകയില്‍ വളരെ വിപുലമായി ഉപയോഗിക്കുന്ന്‌ പൊയ്യചപ്പാണ്‌ ഈ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നത്‌.
പരമ്പരാഗതമായി പുകയില കൃഷി ചെയ്യുന്നവര്‍ മാത്രമാണ്‌ ഇന്ന്‌ ഈ മേഖലയിലുള്ളത്‌. തൊഴിലാളികളെ കിട്ടാത്തതും കൂടെ കൂടെയുള്ള വിലയിടിച്ചലും പലരെയും ഈ രംഗത്ത്‌ നിന്ന്‌ പിന്‍മാറാന്‍ പ്രേരിപ്പിക്കുകയാണ്‌. പള്ളിക്കര മാസ്‌തി ഗുഡ്ഡ കൊച്ചി ബസാറിലെ ഇബ്രാഹിം, ബിലാല്‍ നഗറിലെ അബ്ദുള്ള എന്നിവര്‍ മാത്രമാണ്‌ പള്ളിക്കരയില്‍ പുകയില കൃഷി നടത്തുന്നത്‌.
മുന്‍കാലങ്ങളില്‍ ഏക്കര്‍ കണക്കിന്‌ പാടങ്ങളില്‍35000ത്തോളം ചെടികള്‍ കൃഷി ചെയ്‌തിരുന്ന ഇരുവരും ഇന്ന 14000 ത്തോളം തൈകള്‍ മാത്രമാണ്‌ കൃഷി ചെയ്‌തത്‌. തൊണ്ണൂറ്‌ ദിവസം കഴിഞ്ഞാണ്‌ പുകയിലെ ചെടികള്‍ മുറിച്ചെടുക്കുന്നത്‌. തായ്‌തടിയോടുകൂടി മണല്‍ പുരട്ടി പന്തലുകളില്‍ ഉണങ്ങാനിടുകയാണ്‌ ചെയ്യുക. മൂന്നാഴ്‌ച കഴിഞ്ഞ്‌ നല്ലയിനങ്ങള്‍ വേര്‍തിരിച്ചെടുത്ത്‌ കവുങ്ങിന്‍ പാളകളില്‍ മുറുക്കിക്കെട്ടിയാണ്‌ വെക്കുന്നത്‌. പഴകും തോറും ഗുണവും മണവും കൂടുമെന്നാണ്‌ വെറ്റില മുറുക്കുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌.
മംഗലാപുരത്താണ്‌ പുകയില പ്രധാനമായും വില്‍പ്പന നടത്തുന്നത്‌. കര്‍ണാടകത്തിലെ മംഗലാപുരം, ഉഡുപ്പി, കുന്താപുരം ഭാഗങ്ങളില്‍ പൊയ്യച്ചപ്പിനാണ്‌ പ്രിയം. വെറ്റിലമുറുക്ക്‌ ശീലമാക്കിയ കന്നഡികന്‌ ചവയ്‌ക്കുമ്പോള്‍ പൂഴി കടിക്കണമെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. കഴിഞ്ഞ നൂറ്റാണ്ടിലും പുകയില കൃഷി ജില്ലയില്‍ വ്യാപകമായിരുന്നു.
കന്നിമാസത്തില്‍ പെയ്‌ത മഴയും പുകയില കര്‍ഷകര്‍ക്ക്‌ വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്‌. ചെടികള്‍ മുഴുവനും നശിച്ചതിനാല്‍ പീഴുതുമാറ്റി വീണ്ടും നടേണ്ടി വന്നു. പുകയില കൃഷിക്ക്‌ സര്‍ക്കാരിന്റെയോ കൃഷിവകുപ്പിന്റെയോ സബ്‌സിഡികളൊന്നും ലഭിക്കുന്നുമില്ല.
പുകയിലയ്‌ക്ക്‌ യാതൊരു ആനുകൂല്യവുമില്ല. ചപ്പുനട്ടവര്‍ ചത്തുപോവട്ടെ എന്ന മനോഭാവമാണ്‌ സര്‍ക്കാരുകള്‍ക്കെന്ന്‌ പുകയില കര്‍ഷകര്‍ പറഞ്ഞു.പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ ഈ പ്രദേശത്തേക്ക്‌ കടന്ന്‌ വന്നത്‌. ജില്ലയില്‍ പെട്ട കുണിയ ,പൊയിനാച്ചി,കുണിയ, കളിങ്ങോത്ത്‌,പനയാല്‍, മുത്തനടുക്കം,കല്ല്യോട്ട്‌, എന്നിവിടങ്ങളിലും പുകയില കൃഷി ചെയ്യുന്നുണ്ട്‌. മാണിക്കോത്തെ മുഹമ്മദ്‌ ഹാജി, പുല്ലന്‍ ആമദ്‌ ഹാജി, ചിത്താരിലെ അബ്‌ദുള്‍ റഹിമാന്‍, തുടങ്ങിയവര്‍ ആദ്യകാലകര്‍ഷകരായിരുന്നു.
ചേറ്റുകുണ്ടിലെ അബ്‌ദുള്‍ റഹിമാനും കനിംകുണ്ടിലെ മക്കാകോടന്‍ കുഞ്ഞിരാമന്‍, അറുപത്‌ വര്‍ഷമായി പുകയില കൃഷിചെയ്യുന്ന കനിംകുണ്ടിലെ നിട്ടടുക്കന്‍ അമ്പുമണിയാണി എന്നിവര്‍ പരമ്പരാഗത പുകയില കര്‍ഷകരാണ്‌.
പുകയിലയുടെ വിപണനത്തിന്‌ ടുബാക്കോ ബോര്‍ഡും നിലവിലുണ്ടായിരുന്നവെങ്കിലും ഇന്ന്‌ പ്രവര്‍ത്തനങ്ങള്‍ സജീവമല്ല. പുകയില കര്‍ഷകര്‍ക്ക്‌ മാന്യമായ ഒരു സ്ഥാനമായിരുന്നു പഴയകാലത്ത്‌ സമൂഹത്തില്‍ലഭിച്ചിരുന്നത്‌. കേന്ദ്ര എക്‌സൈസ്‌ വകുപ്പ്‌ പുകയില കൃഷിക്കാര്‍ക്ക്‌ പ്രത്യേക ലൈസന്‍സ്‌ ഏര്‍പ്പെടുത്തിയിരുന്നു.
ചരണ്‍സിംഗ്‌ മന്ത്രിസഭയുടെ കാലത്ത്‌ പുകയില കൃഷിയും പുകയിലയുടെ വില്‍പ്പനയും ഉദാരമാക്കിയിരുന്നുവെങ്കിലും അന്ന്‌ കര്‍ഷകര്‍ക്ക അതിന്റെ ഫലം ലഭിച്ചിരുന്നില്ല. ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിലപാടുകളും പുകയിലയുടെ ഉപഭോഗ നിരോധനവും ഇന്നത്തെ പുകയില കൃഷിയെ ബാധിച്ചിട്ടുണ്ട്‌. ..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com