മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹമന്ത്രവുമായി മഖാം ഉറൂസിന്‌ ക്ഷേത്രസ്ഥാനികര്‍

on Mar 27, 2010


കാഞ്ഞങ്ങാട്‌: നാടും നഗരവും കലാപദുരന്തങ്ങള്‍ക്ക്‌ വഴിമാറുമ്പോള്‍ പരപ്പ കമ്മാടം ഉറൂസിന്‌ മഖാമിന്റെ ചില്ലുവാതില്‍ തുറക്കാനെത്തിയത്‌ ക്ഷേത്രസ്ഥാനികന്‍. ഉറൂസിന്‌ അനുഗ്രഹാശിസ്സുകള്‍ പകരാനാണ്‌ പെരട്ടൂര്‍ കൂലോത്തെ സ്ഥാനികനും പരിവാരങ്ങളുമെത്തിയത്‌. മക്‌ബറയ്‌ക്ക്‌ മുന്നില്‍ വയോവൃദ്ധനായ സ്ഥാനികന്‍ പ്രാര്‍ത്ഥന നിരതനായി നിന്നപ്പോള്‍ ചുറ്റുമുയര്‍ന്നത്‌ പരസ്‌പരം തിരിച്ചറിയുന്ന സാഹോദര്യത്തിന്റെ സമാധാനത്തിന്റെയും ശാന്തിമന്ത്രം. മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്‌പരം പോരടിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക്‌ ഒരു താക്കീതായി തീരുകയായിരുന്നു ഈ വിശുദ്ധ സംഗമം.
കാഞ്ഞങ്ങാടിനടുത്ത നെരോത്ത്‌ പെരട്ടുര്‍ കൂലോം ക്ഷേത്രത്തിനും പരപ്പ കമ്മാടം മഖാമിനും പറയാനുള്ളത്‌ രണ്ട്‌ മതങ്ങള്‍ തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാഹോദര്യത്തിന്റെ ചരിത്രം. കമ്മാടം മഖാം ഉറൂസിന്റെ ഭാഗമായാണ്‌ നെരോത്ത്‌ ശ്രീ പെരട്ടൂര്‍ കൂലോം ക്ഷേത്രത്തില്‍ നിന്നുള്ള പ്രധാന സ്ഥാനികന്‍ നെരോത്തച്ചന്‍ പെരട്ടൂര്‍ കുഞ്ഞിക്കണ്ണന്‍ മൂത്തായര്‍ കമ്മാടം മഖാമിലെത്തി പ്രാത്ഥന നടത്തി ഭണ്‌ഡാരം കണ്ട്‌ കാണിക്കയിട്ടത്‌. അശാന്തിയുടെ ഇരുള്‍ പടരുന്ന കാലത്തില്‍ നാട്ടില്‍ നടന്ന ഈ ചടങ്ങ്‌ ആധി പൂണ്ട മനുഷ്യരില്‍ ശാന്തിയും സമാധാനവും പകര്‍ന്നു. നൂറ്റാണ്ടുകള്‍ പിന്നിടുന്ന മതസൗഹാര്‍ദ്ദ മഹിമ പുതുക്കുന്ന ഉറൂസിന്റെ തുടക്കമിടല്‍ ചടങ്ങുകൂടിയായിരുന്നു അത്‌.
എട്ടുകിലോമീറ്ററോളം നടന്നാണ്‌ ക്ഷേത്രത്തിലെ മുഖ്യസ്ഥാനികനായ നെരോത്തച്ചന്‍ ക്ഷേത്രം തിരുവായുധക്കാരായ ഭാസ്‌ക്കരന്‍, ബാലകൃഷ്‌ണന്‍, ക്ഷേത്രം സെക്രട്ടറി പി വി ശശിധരന്‍, പെരട്ടൂര്‍ രാഘവന്‍, എം വി തമ്പാന്‍, പി വി നാരായണന്‍, പ്രസിഢണ്ട്‌ പി വി തമ്പാന്‍, കലശക്കാര്‍ ബാലകൃഷ്‌ണന്‍, രാജീവന്‍ എന്നിവരുള്‍പ്പെടെയുള്ള സംഘത്തോടൊപ്പം പള്ളിയിലെത്തിയത്‌. സംഘത്തെ ജുമു അ നിസ്‌ക്കാരം കഴിഞ്ഞെത്തിയ പള്ളി ട്രസ്റ്റ്‌ പ്രസിഡണ്ട്‌ കമ്മാടത്ത്‌ കെ പി അബ്‌ദുള്‍ റഹിമാന്‍, സെക്രട്ടറി കെ പി ഇക്‌ബാല്‍, വൈസ്‌ പ്രസിഡണ്ട്‌ കെ പി അബ്ദുള്‍ റഹിമാന്‍,ഉറൂസ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി അബ്ദുള്‍ റഹ്മാന്‍, , കെ കെ ഷാനാവാസ്‌, ഉറൂസ്‌ കമ്മിറ്റി കണ്‍വീനര്‍ ബാനം യൂസഫ്‌, ഉറൂസ്‌ കമ്മിറ്റി ഭാരവാഹികളും പള്ളികമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന്‌ പള്ളിയങ്കണത്തില്‍ വച്ച്‌ സ്വീകരിച്ച്‌ മഖാമിലേക്ക്‌ ആനയിച്ചു. മഖാമിന്റെ തക്കോല്‍കൂട്ടം ട്രസ്റ്റി സ്ഥാനികന്‌ കൈമാറി . മഖാമിന്റെ ചില്ലുവാതില്‍ തുറന്ന അദ്ദേഹം മഖാമിനെ വണങ്ങി ഭണ്‌ഡാരത്തില്‍ 501 പണം കാണിക്കയിട്ട്‌ പ്രാര്‍ത്ഥിച്ചു.
രണ്ട്‌ പതിറ്റാണ്ടുകളായി തുടര്‍ന്നപോരുന്നതാണ്‌ ഈ ചടങ്ങ്‌. ഇടക്കാലത്ത്‌ നിന്നുപോയിരുന്നുവെങ്കിലും പുതിയ തലമുറയില്‍ പെട്ട സുബൈര്‍ കമ്മാടം തുടങ്ങിയവരുടെ പ്രവര്‍ത്തനം ഉറൂസ്‌ ആഘോഷത്തിനെ സര്‍വ്വ മതസാഹോദര്യത്തിന്റെ വേദിയാക്കിയാക്കി മാറ്റാന്‍ ഏറെ സഹായിക്കുന്നു. എല്ലാ പൂരോത്സവക്കാലത്തും ഉറൂസ്‌ നേര്‍ച്ചയുടെ നാളറിയിക്കാന്‍ പള്ളിയില്‍ നിന്ന്‌ പെരട്ടൂര്‍ ക്ഷേത്രത്തിലേക്ക്‌ പോവുന്ന ചടങ്ങുമുണ്ട്‌. ഇക്കഴിഞ്ഞ പൂരക്കാലത്തും കമ്മാടം പള്ളിമുക്രി നെരോത്ത്‌ പെരട്ടൂര്‍ കുലോത്തെത്തിയിരുന്നു. ക്ഷേത്രത്തിലേത്തുന്ന മുക്രിയെ സ്വീകരിച്ച്‌ ഉറൂസിന്‌ നേര്‍ച്ചയായി കോഴിയും പണവും നല്‍കിയാണ്‌ തിരിച്ചയക്കുക. ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാട്‌ പള്ളിയിലെ ബാങ്കും വെളിച്ചവും എല്ലായ്‌പ്പോഴും അണയാതെ നിര്‍ത്തണമെന്ന്‌ മൊഴിഞ്ഞാണ്‌ മുക്രിയെ യാത്രയാക്കുന്നത്‌.
ഉറൂസിന്‌ നേര്‍ച്ചയായി നിലവിളക്കുകൊളുത്തുന്നതും എല്ലാ മതസ്ഥരുമെത്തി മഖാമിനെ വണങ്ങുന്നതും പണവും കോഴിയും സുഗന്ധദ്രവ്യങ്ങളും പള്ളിയിലേക്ക്‌ നല്‍കുന്നതും പതിവാണ്‌. ഒമ്പതാം നൂറ്റാണ്ടില്‍ വന്നെത്തിയ സൂഫിവര്യന്‍മാരില്‍ ആരുടേയോ മക്‌ബറയാണ്‌ കമ്മാടം പള്ളി മഖാമിലുള്ളത്‌. കമ്മാടം പള്ളിയും നേരോത്ത്‌ പേരട്ടൂര്‍ കൂലോം ക്ഷേത്രവും തമ്മിലുള്ള ബന്ധത്തിനും ഈ പഴക്കമുണ്ടെന്ന്‌ ട്രസ്റ്റി കമ്മാടം അബ്‌ദുള്‍ റഹിമാന്‍ പറഞ്ഞു.നെരോത്ത്‌ കൂലോത്ത്‌ പൂരോത്സവ ചടങ്ങിനെത്തുന്ന പള്ളിഭാരവാഹികള്‍ക്ക്‌ പ്രത്യേക സൗകര്യം തന്നെ ഒരുക്കാറുണ്ട്‌. അതുപോലെ പണ്ടുകാലത്ത്‌ ഉറൂസിനെത്തുന്ന ക്ഷേത്രശ്ശന്‍മാര്‍ക്ക്‌ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സ്ഥലമൊരുക്കിയിരുന്നു. ഇത്തവണ ഉറൂസിനെത്തി പെരട്ടൂര്‍ കൂലോം സ്ഥാനികരും ക്ഷേത്രഭാരവാഹികളും ഇളനീരും ഭക്ഷണവും കഴിച്ചാണ്‌ തിരികെ പോയത്‌. കാഴ്‌ചക്കുലകളും അവിലും മലരും തിരികെ കൊടുത്തയച്ചു.
ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാവുന്ന പരപ്പ കമ്മാടം ഉറൂസില്‍ പങ്കെടുക്കാന്‍ ഒരു നിയോഗം പോലെ ബാംഗളൂര്‍, കോഴിക്കോട്‌, കൊയിലാണ്ടി, മംഗലാപുരം, എന്നിവിടങ്ങളില്‍ നിന്ന്‌ ഹനഫി മുസ്‌ ലിങ്ങള്‍ കൂട്ടമായി എത്തുന്നു എത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്‌. ചടങ്ങുകള്‍ക്ക്‌ വര്‍ക്കിങ്ങ്‌ പ്രസിഡണ്ട്‌ ടി.അബ്‌ദുല്‍ റഹിമാന്‍ ഹാജി, സെക്രട്ടറി കെ ഇസ്‌മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പതിനായിരങ്ങളാണ്‌ ഇത്തവണ ഉറൂസില്‍ പങ്കെടുക്കാനെത്തിയത്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com