മിഅറജ് ദിനം ജൂലായ് 10ന്

on Jun 29, 2010

കോഴിക്കോട്: റജബ് 27 ജൂലായ് 10 ശനിയാഴ്ചയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു.മുത്ത്‌ നബി മുഹമ്മദ്‌ മുസ്‌തഫ(സ) യുടെ ആകാശാരോഹണത്തിന്‌ സ്‌മരണകള്‍ ഉണര്‍ത്തുന്ന പുണ്യദിനമാണ്‌ റജബ്‌ 27 ലെ മിഹ്‌റാജ്‌ ദിനം. ഈ ദിവസത്തിന്റെ പകലില്‍ നോമ്പ്‌ പിടിക്കല്‍ സുന്നത്താണ്‌. ഈ നോമ്പിന്‌ 60 മാസത്തെ നോമ്പിന്റെ പുണ്യമുണ്ടെന്ന്‌ അബൂമൂസല്‍ മദനിയുടെ ഫളാഇല്ലലുല്ലയാലി എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

റോട്ടറി ക്ലബ്ബിന്‌ വിപുലമായ സേവന പദ്ധതി

on Jun 27, 2010

കാഞ്ഞങ്ങാട്‌: തമിഴ്‌നാട്ടിലെയും കേരളത്തിലെയും എട്ടു ജില്ലകള്‍ അടങ്ങുന്ന റോട്ടറി ഡിസ്‌ട്രിക്‌ട്‌ 3202 ന്റെ കീഴില്‍ ഒരു വര്‍ഷത്തേക്കുള്ള ബ്രഹത്തായ സേവന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി റോട്ടറി ഡിസ്‌ട്രിക്‌ട്‌ അസി. ഗവര്‍ണര്‍ കെ.ആര്‍. ബല്‍രാജ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട പയ്യന്നൂര്‍ സ്വദേശി വി.ജി. നായനാര്‍ ഞായറാഴ്‌ച പിലാത്തറ കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമേല്‍ക്കും.
പിന്നോക്ക നില്‍ക്കുന്ന വിദ്യാലയങ്ങള്‍ക്ക്‌ കുടിവെള്ളം, ടോയ്‌ലെറ്റ്‌ സൗകര്യം, പുസ്‌തകം, കമ്പ്യൂട്ടര്‍, എട്ടാം ക്ലാസില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പത്ത്‌ പെണ്‍കുട്ടികള്‍ക്ക്‌ സൈക്കിള്‍ എന്നിവ നല്‍കും. ഉന്നത വിജയം കരസ്ഥമാക്കിയ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള 50 കുട്ടികള്‍ക്ക്‌ തമിഴ്‌ നാട്ടിലെ പാര്‍ക്ക്‌ എഞ്ചിനിയറിംഗ്‌ കോളജില്‍ വര്‍ഷംതോറും സൗജന്യമായി പഠന സൗകര്യം ഏര്‍പ്പെടുത്തും. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുകയും മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുകയും സ്‌കൂള്‍-കോളജ്‌ തലങ്ങളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
50 മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ കൊതുകവലകള്‍ നല്‍കും. കൊതുകു നിവാരണ പദ്ധതി, പൊതുജനങ്ങള്‍ക്ക്‌ ശുദ്ധജല വിതരണം, ബസ്‌ ഷെല്‍ട്ടറുകള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക്‌ സ്‌മാരകങ്ങള്‍, സൗജന്യ നിയമ സഹായം, പാവപ്പെട്ടവര്‍ക്ക്‌ സമൂഹ വിവാഹം, വിവിധ ആരോഗ്യ ക്യാമ്പുകള്‍, മാരകരോഗം ബാധിച്ചവരെ സംരക്ഷിക്കല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ വിശ്രമ കേന്ദ്രങ്ങള്‍, കലാകായിക മേഖലയില്‍ പ്രോത്സാഹനം എന്നിവയും ക്ലബ്ബിന്റെ പരിപാടികളാണ്‌. മുച്ചിറി വിമുക്ത റോട്ടറി ജില്ല എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന്‌ മംഗലാപുരം ഫേസ്‌ ഫൗണ്ടേഷനുമായി സഹകരിച്ച്‌ സൗജന്യ ശസ്‌ത്രക്രിയകള്‍ ചെയ്‌തുകൊടുക്കുമെന്നും ബല്‍രാജ്‌ അറിയിച്ചു.
വിവിധ ക്ലബ്ബുകളിലെ ഭാരവാഹികളായ അഡ്വ. വിശാല്‍ കുമാര്‍, അജയ്‌ നമ്പ്യാര്‍, ഡോ. ജയപ്രകാശ്‌ ഉപാദ്ധ്യായ, വി. കൃഷ്‌ണന്‍ മാസ്റ്റര്‍, കെ. ദാമോദരന്‍, രാമചന്ദ്രന്‍, വിനോദ്‌ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

അതിഞ്ഞാല്‍ യൂത്ത് ലീഗ് യൂണിഫോമും ബാഗും വിതരണം ചെയ്തു

on Jun 25, 2010

കാഞ്ഞങ്ങാട്: അബൂദാബി കെ.എം.സി.സിയുടെയും അതിഞ്ഞാല്‍ മേഘല മുസ്ലീം യൂത്ത് ലീഗിന്റെയും ആഭിമുഖ്യത്തില്‍ അജാനൂര്‍ ഗവ:എല്‍.പി.സ്കൂളിലെ 33 കുട്ടികള്‍ക്കുള്ള യൂണിഫോമും ബാഗും മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രൊ മുഹമ്മദ് ഹാജി വിതരണം ചെയ്യുന്നു.

ഡോ. അഹമദ് അരിമല ആതുരസേവനരംഗത്തെ നിറസാന്നിദ്ധ്യം. ആയിരങ്ങളുടെ അന്ത്യോപചാരം

on Jun 24, 2010

ഡോ. അരിമല ആതുരസേവനരംഗത്തെ നിറസാന്നിദ്ധ്യം
കാഞ്ഞങ്ങാട്: ഡോ. എം. എ അഹമ്മദ് അരിമലയുടെ വിയോഗം കാഞ്ഞങ്ങാട്ടെ ആതുരസേവന മേഖലയ്ക്ക് കനത്ത നഷ്ടമായി. 1959ല്‍ കാഞ്ഞങ്ങാട്ട് പ്രാക്ടീസ് ആരംഭിച്ച ഡോ. അഹമ്മദ് പ്രഗത്ഭനായ ഗൈനക്കോളജിസ്റ്റായിരുന്നു. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി വീടുകളില്‍ ചെന്നുവരെ പ്രസവശുശ്രൂഷ നടത്തിയിട്ടുണ്ട്. ഇതോടൊപ്പം സാമൂഹ്യ- വിദ്യാഭ്യാസ രംഗത്തും അഹമ്മദ് പ്രവര്‍ത്തിച്ചു. മുസ്ലിം അനാഥരുടെ സംരക്ഷണത്തിനായുള്ള യത്തീംഖാന ഉണ്ടാക്കുന്നതിന് മുന്നിട്ടുപ്രവര്‍ത്തിച്ചത് ഡോ. അഹമ്മദ് ആയിരുന്നു. ഇതിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. കാഞ്ഞങ്ങാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ക്രസന്റ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍, എന്നിവ സ്ഥാപിക്കുന്നതിലും സാംസ്കാരിക സംഘടനയായ വിജ്ഞാന വേദിയുടെ രൂപീകരണത്തിലും മുന്‍നിന്ന് പ്രവര്‍ത്തിച്ചു. ദാറുല്‍ ഹിദായ ഇസ്ലാമിക് ട്രസ്റ്റിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സൌജന്യചികിത്സ നല്‍കുന്നതില്‍ വ്യാപൃതനായിരുന്നു അദ്ദേഹം. കോട്ടച്ചേരിയിലായിരുന്നു ദീര്‍ഘകാലം അരിമല ക്ളിനിക് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വിപുലമായ സൌകര്യത്തോടെ ആശുപത്രി ആരംഭിച്ചു. നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിച്ചു. സര്‍വ്വകക്ഷി അനുശോചനയോഗവും ചേര്‍ന്നു. കോട്ടച്ചേരി മുബാറക്‌ മസ്‌ജിദില്‍ നടന്ന ജനാസ നിസ്‌കാരത്തിന്‌ എം.സി.മുഹമ്മദ്‌ അക്‌ബര്‍ നേതൃത്വം നല്‍കി. ഓര്‍ഫനേജ്‌ ഐ.ടി.സി ഹാളില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി അനുശോചന യോഗത്തില്‍ യതീംഖാന പ്രസിഡന്റ്‌ എം.എ ഹമീദ്‌ ഹാജി അധ്യക്ഷത വഹിച്ചു. മുന്‍ എം.പി ഹമീദലി ഷംനാട്‌, മുന്‍ എം.എല്‍.എ, എ.കെ.പുരുഷോത്തമന്‍, നഗരസഭാ ചെയര്‍മാന്‍ എന്‍. എ.ഖാലിദ്‌, കല്ലട്ര മാഹിന്‍ഹാജി, എം.സി.ജോസ്‌, എ.വി.രാമകൃഷ്‌ണന്‍, എസ്‌.കെ.കുട്ടന്‍, പി.മുഹമ്മദ്‌ കുഞ്ഞിമാസ്‌റ്റര്‍, ടി. മുഹമ്മദ്‌ അസ്‌ലം, ബഷീര്‍ വെള്ളിക്കോത്ത്‌, ഡോ. ഖാദര്‍ മാങ്ങാട്‌, ഹമീദ്‌ ഹാജി, സി. മുഹമ്മദ്‌ കുഞ്ഞി, പി.കെ. രാമന്‍, സി.വി. നാരായണന്‍, എന്‍. മാധവന്‍ മാസ്‌റ്റര്‍, എം.എം. അഷ്‌റഫ്‌, സി. യൂസുഫ്‌ഹാജി, വി. കൃഷ്‌ണന്‍ മാസ്‌റ്റര്‍, കെ.വി. അബ്‌ദുറഹ്‌മാന്‍ ഹാജി, പി.എം കുഞ്ഞബ്‌ദുല്ല ഹാജി, ഫാന്‍സി മുഹമ്മദ്‌ കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. യതീംഖാന ജനറല്‍ സിക്രട്ടറി പി.കെ.അബ്‌ദുല്ലക്കുഞ്ഞി സ്വാഗതം പറഞ്ഞു. പി അബ്‌ദുല്‍ ഖാദര്‍ മൗലവി ഷാര്‍ജ പ്രാര്‍ത്ഥന നടത്തി. പരേതനോടുള്ള ആദരസൂചകമായി കാഞ്ഞങ്ങാട്ട് ഇന്നലെ വൈകിട്ട് നാലുമണി മുതല്‍ ഹര്‍ത്താലും ആചരിച്ചു.


പള്ളിക്കര കടപ്പുറത്ത്‌ സ്രാവ്‌ ചാകര

on Jun 23, 2010

ബേക്കല്‍: വറുതിയുടെ നാളുകളിലേക്ക്‌ നീങ്ങുന്ന മത്സ്യതൊഴിലാളികള്‍ക്ക്‌ പ്രതീക്ഷ നല്‍കി കാഞ്ഞങ്ങാട്‌ പള്ളിക്കരയില്‍ സ്രാവ്‌ ചാകര. മൂന്ന്‌ തോണികളില്‍ കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ക്കാണ്‌ ഒരു ക്വിന്ററിലധികം തൂക്കമുള്ള 10 ഓളം സ്രാവുകള്‍ ലഭിച്ചത്‌. പള്ളിക്കര കടലോരത്ത്‌ സ്രാവ്‌ ചാകര കാണാന്‍ നൂറുകണക്കിന്‌ ആളുകള്‍ തടിച്ച്‌ കൂടി. കാലവര്‍ഷം വഴിമാറിയപ്പോള്‍ വറുതിയുടെ നാളുകള്‍ തികയ്‌ക്കാന്‍ കാത്തിരിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക്‌ സ്രാവ്‌ ലഭിച്ചത്‌ ഏറെ ആശ്വാസമായി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 21 സ്രാവുകള്‍ ലഭിച്ചിരുന്നു. മത്സ്യ വ്യാപാരി എം.യു. അബ്ദുല്‍ റഹ്മാന്റെ തോണിയില്‍ പോയ മത്സ്യതൊഴിലാളികള്‍ക്കാണ്‌ സ്രാവ്‌ ലഭിച്ചത്‌.

കാഞ്ഞങ്ങാട്‌ അരിമല ഹോസ്‌പിറ്റല്‍ ഉടമ ഡോ: എം.എ. അഹ്‌മദ്‌ നിര്യാതനായി

on

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്ടെ അരിമല ഹോസ്‌പിറ്റല്‍ ഉടമയും ആദ്യകാല ഡോക്‌ടറും പൗരപ്രമുഖകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഡോ. എം.എ. അഹ്‌മദ്‌ (75) നിര്യാതനായി. ഇന്നു രാവിലെ ആറുമണിക്ക്‌ സ്വവസതിയില്‍വെച്ചാണ്‌ അന്ത്യം. കാഞ്ഞങ്ങാടിന്റെ വിദ്യാഭ്യാസ രംഗത്ത്‌ മാതൃകാപരമായ സംഭാവനകള്‍ നല്‍കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. കഞ്ഞങ്ങാട്‌ മുസ്‌ലിം യതീംഖാന, ഇഖ്‌ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ സ്ഥാപകനേതാക്കളിലൊരാളും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്നു. സമൂഹത്തിലെ നിര്‍ധന രോഗികള്‍ക്കും അവശതയനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്കും എന്നും ആശ്രയമായിരുന്നു. ഭാര്യ: ഫാത്തിമ (ഉള്ളാള്‍). മക്കള്‍: ഡോ. അബ്‌ദുല്‍ അസീസ്‌ (അരിമല ഹോസ്‌പിറ്റല്‍), ഡോ. മുഹമ്മദ്‌ അഫ്‌സല്‍ (കെയര്‍വെല്‍ ഹോസ്‌പിറ്റല്‍), ആയിഷ നസീറ. മരുമക്കള്‍: റഷീദ്‌, ഡോ. ഷമീമ അസീസ്‌, ഷമീന അഫ്‌സല്‍. കാഞ്ഞങ്ങാട്‌ മുബാറക്‌ ജുമാ മസ്‌ജിദ്‌ അങ്കണത്തില്‍ വൈകിട്ട്‌ ഖബറടക്കും.

കാഞ്ഞങ്ങാട്ട് ടൌണ്‍ മുസ്ലിം ലീഗിന് പുതിയ ഓഫീസ് തുറന്നു

on Jun 22, 2010

കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന് കാഞ്ഞങ്ങാട്ട് പുതിയ ഓഫീസ് തുറന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ടി.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കോട്ടച്ചേരിയിലാണ് ലീഗിന്റെ പുതിയ മണ്ഡലം ആസ്ഥാനം. പരിപാടിയില്‍ നൂറുകണക്കിന് ലീഗ് പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

SSF 30 ആം വാര്‍ഷിക സമ്മേളനം ഫസല്‍ കൊയമ്മ തങ്ങാള്‍ ഉള്ളാള്‍ (കുറാ തങ്ങള്‍‍) നേത്രത്വം നല്‍കി

on Jun 21, 2010


ഇസ്ലാമിക പാരമ്പര്യത്തിലും ചിട്ടയിലും ജീവിക്കുന്ന മുസ്ലിംസ്ത്രീകളെ രാഷ്ട്രീയ സാമൂഹ്യ സേവനത്തിന്റെയും പഞ്ചായത്ത് മുനിസിപ്പല്‍തെരഞ്ഞെടുപ്പുക്ളില്‍ കൊണ്ടുവന്ന അമ്പത് ശതമാനം സംവരണത്തിന്റെയുംമറവില്‍ രാഷ്ട്രീയ, പൊതുരംഗത്ത് തള്ളിവിടുന്നത് കരുതിയിരിക്കണമെന്നുംഇത്തരം സംവരനങ്ങള്‍ വേണ്ടെന്ന്‍ വെക്കാന്‍ മുസ്ലിം വനിതകള്‍തയ്യാറാകണമെന്നും സയ്യദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുറാ തങ്ങള്‍പ്രസ്താവിച്ചു. എസ്.എസ്.എഫ് സൗത്ത് ചിത്താരി യൂണിറ്റിന്റെ മുപ്പതാംവാര്‍ഷീകത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദിഖ്ര്‍ ദുആ മജ്ലിസിന്‍നേത്രത്വം നല്‍കി സംസാരിക്കുകയായിരുന്നു കുറാതങ്ങള്‍. എസ്.വൈ.എസ് മേഖലാസെക്രട്ടറി ചിത്താരി അബ്ദുല്ല സ അദിയുടെ അധ്യക്ഷതയില്‍ എസ്.എസ്.എഫ്ഡിവിഷന്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അഷ് റഫി ' മജ് ലിസ് 2010' ഉദ്ഘാടനംചെയ്തു. മുഹമ്മദ് കുഞ്ഞി അമാനി പടപ്പയങ്ങാട് മുഖ്യപ്രഭാഷണം നടത്തി.നിര്‍ധനരുടെ രോഗ ചികിത്സക്കും മറ്റും എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റിഏര്‍പ്പെടുത്തിയ ധനസഹായം എസ്.വൈ,എസ് ജില്ല ട്രഷറര്‍ ചിത്താരി അബ്ദുല്ലഹാജി വിതരണം ചെയ്തു. സയ്യദ് ജബ്ബാര്‍ തങ്ങള്‍ ചട്ടഞ്ചാല്‍ , മൂസ സ അദി,മടിക്കൈ അബ്ദുല്ല ഹാജി, ഹമീദ് ക്ളായിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.അഷ് റഫ് തായല്‍ സ്വാഗതവും ഹാറൂണ്‍ ചിത്താരി നന്ദിയും പറഞ്ഞു.


അതിഞ്ഞാല്‍-കോട്ടച്ചേരി റോഡില്‍ ദുരിതയാത്ര

on

അജാനൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്ന അതിഞ്ഞാല്‍-കോട്ടച്ചേരി റോഡില്‍ ഗതാഗതം ദുസഹമായി. കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയില്‍ അതിഞ്ഞാല്‍ മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെയുള്ള റോഡിലെ തകര്‍ന്ന കുഴികളാണ് വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമായി മാറിയത്.ജൂണ്‍ ആദ്യവാരത്തില്‍ ടാറിങ് നടത്തിയ റോഡ് പൊട്ടിപ്പൊളിഞ്ഞ് കരിങ്കല്ല് മെറ്റലുകള്‍ ഇളകിയ നിലയിലാണുള്ളത്. മഴ പെയ്താല്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുകയും അപകടസാധ്യതയേറുകയും ചെയ്യുന്നു. കഴിഞ്ഞദിവസം രാത്രി മൂന്ന് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഇഖ്ബാല്‍ ജങ്ഷനില്‍ കുഴികളില്‍ വീണ് നിയന്ത്രണംവിട്ടെങ്കിലും ഭാഗ്യംകൊണ്ട് മറിയാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ഥി അപകടത്തില്‍പെട്ടിരുന്നു.നോര്‍ത്ത് കോട്ടച്ചേരി, ഇഖ്ബാല്‍ ജങ്ഷന്‍, പത്മ ജങ്ഷന്‍ എന്നിവിടങ്ങളിലും അജാനൂര്‍ തെക്കേപ്പുറത്തുമാണ് അപകടകരമായ രീതിയില്‍ റോഡ് തകര്‍ന്നിരിക്കുന്നത്.

കുശാല്‍നഗറില്‍ മേല്‍പ്പാലം നിര്‍മ്മിക്കണം

on

കാഞ്ഞങ്ങാട്: നഗരസഭയുടെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന പുഞ്ചാവി, കല്ലൂരാവി, കുശാല്‍നഗര്‍, ഒഴിഞ്ഞവളപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജനങ്ങളും വാഹനങ്ങളും കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന അവസ്ഥയില്‍ നിന്ന് രക്ഷനേടാന്‍ കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റില്‍ എത്രയും പെട്ടെന്ന് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് നിത്യാനന്ദ സാംസ്കാരികവേദി ആവശ്യപ്പെട്ടു.

കുവൈത്തില്‍ തൊഴില്‍ വിസ ലഭിക്കാന്‍ ഇനി നാട്ടില്‍ പരീക്ഷ

on

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍വിസ ലഭിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ സ്വന്തം രാജ്യത്തുവെച്ചു തന്നെ തൊഴില്‍ വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള പരിശോധന നേരിടുകയും സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയും വേണമെന്നാണ് നിയമം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് ഇതു വിനയായേക്കും. രാജ്യത്തെ തൊഴില്‍ മേഖലയെ സംരക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് പുതിയ രീതിയെന്നാണ് അധികൃതരുടെ വിശദീകരണം. സ്വദേശത്തുവെച്ചു നടക്കുന്ന പരീക്ഷയില്‍ ജയിച്ചു വരുന്നവര്‍ കുവൈത്തില്‍ വീണ്ടും പരീക്ഷയെ നേരിടണം. ഗവണ്‍മെന്റ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. കുവൈത്ത് പ്രൊഫഷന്‍സ് ഓര്‍ഗനൈസേഷനാണ് ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്. രാജ്യത്ത് തൊഴില്‍ മേഖലയിലേക്കു വരുന്നവരുടെ യോഗ്യതയും മികവും ഉറപ്പു വരുത്തുന്നതിന് പുതിയ രീതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അതതു രാജ്യത്തെ ഗവണ്‍മെന്റുകളുമായി സഹകരിച്ച് നടത്തുന്ന പരീക്ഷകള്‍ക്ക് കുവൈത്ത് എംബസികളാണ് മേല്‍നോട്ടം വഹിക്കുക. സാമൂഹികക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവയുമായി പുതിയ രീതി നടപ്പില്‍ വരുത്തുന്നതു സംബന്ധിച്ചും അതിനായി അവലംബിക്കാവുന്ന മാര്‍ഗങ്ങള്‍ സംബന്ധിച്ചും പല തവണ ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് പ്രൊഫഷന്‍സ് ഓര്‍ഗനൈസേഷന്‍സ് മേധാവി ഹമൂദ് അല്‍ മദഫ് പറഞ്ഞു. തൊഴില്‍ മന്ത്രാലയവുമായും റിക്രൂട്ടിംഗ് സ്ഥാപനങ്ങളുമായും ചര്‍ച്ച ചെയ്തു ധാരണയിലെത്തിയിട്ടുണ്ട്. മതിയായ യോഗ്യതയില്ലാത്ത തൊഴിലാളികളെ നിയോഗിക്കുന്നതില്‍നിന്നും തൊഴിലുടമകളെ തടയുന്നതിനൊപ്പം രാജ്യത്തെ തൊഴില്‍ വിപണിയുടെ മികവു ഉറപ്പു വരുത്തുന്നതിനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തില്‍ ആറു ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇപ്പോള്‍ ജോലി ചെയ്തു വരുന്നത്. കുവൈത്തില്‍ ഏറ്റവും കൂടുതലുള്ള വിദേശ സമൂഹവും ഇന്ത്യക്കാരാണ്. പുതിയ നിയമം തൊഴില്‍ സുരക്ഷിതത്വം നല്‍കുന്നുവെങ്കിലും കേരളമുള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് പുതിയ നിയമം അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനിടയാക്കും

കാഞ്ഞങ്ങാട് വികസന സമിതിയോഗം ഇന്ന്

on

കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കാഞ്ഞങ്ങാട് വികസന വേദി നേതൃത്വത്തില്‍ തിങ്കളാഴ്ച നാല് മണിക്ക് യോഗം ചേരും. കാഞ്ഞങ്ങാട് മുസ്‌ലിം ഒര്‍ഫനേജില്‍ നടക്കുന്ന യോഗത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും സംബന്ധിക്കുമെന്ന് പ്രസിഡന്റ് കെ.സി. ഭാസ്‌കരന്‍ അറിയിച്ചു

കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം: മുസ്‌ലിംലീഗ് സമരത്തിലേക്ക്

on

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം ഉടന്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. കാഞ്ഞങ്ങാട് നഗരത്തിലെയും അജാനൂര്‍ ഗ്രാമപഞ്ചായത്തിലെയും നല്ലൊരുഭാഗം ജനങ്ങള്‍ക്ക് ഗതാഗത കുരുക്കില്‍പെടാതെ നഗരമധ്യത്തിലെത്താന്‍ സഹായകമാകുന്ന കോട്ടച്ചേരി മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ആരോപിച്ചാണ് മുസ്‌ലിംലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി സമരരംഗത്തിറങ്ങുന്നത്.പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി റെയില്‍ മന്ത്രാലയം ഒരുകോടിരൂപ നീക്കിവെച്ചിട്ടും പാലം പണി തുടങ്ങാന്‍ കഴിഞ്ഞില്ല. ഇതിന് കാരണം സംസ്ഥാനസര്‍ക്കാര്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിനാലാണെന്ന് മ്‌സ്‌ലിംലീഗ് അരോപിച്ചു. തീരദേശജനതയോടുള്ള വെല്ലുവിളിയാണ് ഈ അവഗണനയിലൂടെ സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പ്രസിഡന്റ് ടി. അബൂബക്കര്‍ഹാജിയും സെക്രട്ടറി ബഷീര്‍വെള്ളിക്കോത്തും ആരോപിച്ചു.

പ്രശസ്ത സൂഫീ വര്യന്‍ കുറാ തങ്ങള്‍ (ഫസല്‍ തങ്ങള്‍ ഉള്ളാള്‍) 20 നു ചിത്താരിയില്‍

on Jun 19, 2010


പ്രശസ്ത സൂഫീ വര്യന്‍ കുറാ തങ്ങള്‍ (ഫസല്‍ തങ്ങള്‍ ഉള്ളാള്‍) 20 നു ചിത്താരിയില്‍


ചിത്താരി: എസ്.എസ്.എഫ് സൗത്ത് ചിത്താരി യൂണിറ്റിന്റെ മുപ്പതാം വാര്‍ഷീകത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മജ്ലിസ് 2010 ജൂണ്‍ 20 ന് ഞായറാഴ്ച വൈകുന്നേരം പി.എ.ഉസ്താദ് നഗറില്‍ നടക്കും, കാസര്‍കോട്‌ ജില്ലാ എസ്.വൈ.എസ്.പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം നിര്‍വഹിക്കും, തുടര്‍ന്ന്‌ നടക്കുന്ന ദിഖ്ര്‍ ദുആ മജ്ലിസിന്ന്‍ പ്രശസ്ത ആത്മീയ പണ്ഡിതന്‍ സയ്യദ് ഫസല്‍ കൊയമ്മ തങ്ങള്‍ കുറാ ഉള്ളാള്‍ നേതൃത്വം നല്‍കും, അബ്ദുല്‍ സലാം മുസ്ലിയാര്‍ ദേവര്‍ശോല മുഖ്യ പ്രഭാഷണം നടത്തും.

മല്‍സ്യത്തൊഴിലാളിയുടെ തൊണ്ടയില്‍ കുടുങ്ങിയ മല്‍സ്യത്തെ പുറത്തെടുത്തു

on Jun 17, 2010

മംഗലാപുരം: മല്‍സ്യത്തൊഴിലാളിയുടെ തൊണ്ടയില്‍ കുടുങ്ങിയ മല്‍സ്യത്തെ പുറത്തെടുത്തു. കാഞ്ഞങ്ങാട്ടെ മല്‍സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ (43) ശ്വാസനാളത്തില്‍ കുടുങ്ങിയ 13 സെ.മീറ്റര്‍ നീളമുള്ള മല്‍സ്യത്തെയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. തൊണ്ടയില്‍ ദ്വാരം സൃഷ്ടിച്ചാണ് മല്‍സ്യത്തെ പുറത്തെടുത്തത്. മല്‍സ്യം പിടിച്ചശേഷം വലയില്‍നിന്ന് പുറത്തെടുത്ത് വായില്‍ കടിച്ചുപിടിച്ചപ്പോഴാണ് മല്‍സ്യം തൊണ്ടയിലൂടെ ശ്വാസനാളത്തിലെത്തിയത്.

കരിയേട്ടന്റെ ചായക്കട: പുല്ലൂര്‍കാര്‍ക്ക് ഇനി മധുരസ്മരണ

on

പുല്ലൂര്‍: ചായയും പലഹാരവും നല്കിയുള്ള കരിയേട്ടന്റെ സ്‌നേഹവായ്പ് ഇനി പുല്ലൂര്‍ ഗ്രാമങ്ങള്‍ക്ക് ഇല്ല. പ്രായാധിക്യത്താല്‍ കരിയേട്ടന്‍ കട പൂട്ടുമ്പോള്‍ ഓര്‍മയാകുന്നത് അരനൂറ്റാണ്ട് മുമ്പ് പുല്ലൂരില്‍ തുടങ്ങിയ ആദ്യ ചായക്കടകൂടിയാണ്. കാളവണ്ടിക്കാരനായി ജീവിതംതുടങ്ങിയ കരിയന്‍ ഗ്രാമത്തിലെ ആദ്യകാല അധ്യാപകനായ വി.കോമന്‍ മാസ്റ്ററുടെ മുറിയിലാണ് ആദ്യം കച്ചവടംതുടങ്ങുന്നത്. കച്ചവടം വിപുലമാക്കുന്നതിന്റെ ഭാഗമായി പിന്നീട് ചായക്കടയാക്കി. അന്ന് പുല്ലൂരില്‍ മറ്റ് കച്ചവടമുണ്ടായിരുന്നില്ലെന്ന് കരിയേട്ടന്‍ പറയുന്നു. പൊള്ളക്കടയിലെ കുഞ്ഞിക്കണ്ണന്റെ കച്ചവടം മാത്രമാണ് കൂടെയുണ്ടായത്. മറ്റ് കെട്ടിടങ്ങളൊക്കെ വരുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. തുടക്കത്തില്‍ കടലയും അവലും മാത്രമായിരുന്നു കരിയന്‍ സ്‌പെഷല്‍. സ്റ്റേറ്റ് സീഡ് ഫാം തുടങ്ങിയതോടെ എണ്ണപ്പലഹാരങ്ങളും ഉണ്ടാകാന്‍ തുടങ്ങി. ടൗണില്‍ ആദ്യമായി ബസ്സിറങ്ങുന്ന ഏതൊരാള്‍ക്കും വിളിച്ചുവരുത്തി ചായനല്കി കുശലംപറഞ്ഞ് വഴി പറഞ്ഞുകൊടുത്തേ കരിയേട്ടന്‍ യാത്രയയക്കൂ. സാധനങ്ങളുടെവില കയറിയതിനെക്കുറിച്ച് പറയുമ്പോള്‍ കരിയേട്ടന് പറയാനുള്ളത് ഇങ്ങനെ - 'രണ്ട് മുക്കാലിന് ചായകൊടുത്തകാലത്താണ് ഞാന്‍ കച്ചവടം തുടങ്ങിയത്. ഒരണക്ക് വയറ് നിറയെ ചായയും പലഹാരവും കഴിച്ചാണ് ആളുകള്‍ ഇവിടുന്ന് മടങ്ങിയത്. എല്ലാവിഭാഗം രാഷ്ട്രീയപ്രവര്‍ത്തകരും ഈ ചായപ്പീടികയിലെ സന്ദര്‍ശകരായിരുന്നു. എ.കെ.ജി. പുല്ലൂരില്‍ എത്തിയപ്പോള്‍ ചായക്കടയില്‍ വന്ന് പോയതും പി.എസ്.പി. യുടെ ശക്തികേന്ദ്രമായ പുല്ലൂരിലെ അന്നത്തെ നേതാവായിരുന്ന വക്കീല്‍ കൃഷ്ണന്‍ നായര്‍ കടയിലെ നിത്യസന്ദര്‍ശകനായിരുന്നതും പറയുമ്പോള്‍ കരിയേട്ടന്‍ വാചാലനാവും. ദീര്‍ഘനാളത്തെ ഹോട്ടല്‍ ജീവിതത്തിനിടയില്‍ ഒരാളോടുപോലും കയര്‍ത്ത് സംസാരിക്കേണ്ടി വന്നിട്ടില്ലെന്ന് ഇദ്ദേഹംപറയുന്നു. ചായക്കട വിട്ടൊഴിയുമ്പോഴും കരിയേട്ടന് തിരക്കൊഴിഞ്ഞ നേരമില്ല; മഡിയന്‍ കൂലോത്തിന്കീഴില്‍ വയലില്‍ തണ്ടാനായി ആചാരംകൊണ്ട് ഗ്രാമത്തിലെ ദേവസ്ഥാനങ്ങളിലും തറവാടുകളിലും കലശക്കാരന്റെ ചുമതലവഹിക്കുകയാണ് ഈ 85 കാരന്‍.

പാണത്തൂര്‍-കാണിയൂര്‍- സുബ്രഹ്മണ്യം റെയില്‍പ്പാത രണ്ടാംഘട്ടസര്‍വേ ഉടന്‍ തുടങ്ങും

on

പാണത്തൂര്‍: പാണത്തൂര്‍-കാണിയൂര്‍-സുബ്രഹ്മണ്യം നിര്‍ദിഷ്ട റെയില്‍പ്പാതയുടെ സര്‍വേ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് പി.കരുണാകരന്‍ എം.പി. പറഞ്ഞു. പനത്തടി ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ പത്രസമ്മേളനത്തിലാണ് എം.പി. ഇക്കാര്യം അറിയിച്ചത്.പാതയുടെ ഒന്നാംഘട്ടസര്‍വേ പാണത്തൂര്‍വരെ പൂര്‍ത്തിയായിട്ടുണ്ട്. 385.30 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. മറ്റ് നിര്‍ദ്ദിഷ്ട പാതകളേക്കാളും ഏറ്റവുംചുരുങ്ങിയ തുകയാണിത്. മലയോര വാണിജ്യകേന്ദ്രങ്ങളായതിനാല്‍ വരുമാനവും വളരെ കൂടുതലാണ്.സ്ഥലം ഏറ്റെടുക്കുന്നതിനും തുച്ഛമായചെലവേ പ്രതീക്ഷിക്കുന്നുള്ളൂ. ജനപ്രതിനിധികളുടേയും രാഷ്ട്രീയകക്ഷികളുടേയുംമറ്റും കൂട്ടായശ്രമം ഉണ്ടായാല്‍ നിര്‍ദിഷ്ടപാത ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയും.കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ശ്രമം ഉണ്ടാവണമെന്നും എം.പി. പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി.കൃഷ്ണനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അജാനൂര്‍ കടപ്പുറത്ത് കടലാക്രമണം രൂക്ഷം

on

കാഞ്ഞങ്ങാട്: കാലവര്‍ഷം കനത്തതോടെ അജാനൂര്‍ കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. രണ്ട് ദിവസമായി വന്‍ തോതില്‍ കരയിടിയുകയും തെങ്ങിന്‍തൈകള്‍ കടലെടുക്കുകയും ചെയ്തു. കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാണ് തീവ്രത കൂടിയത്. കാര്‍ത്ത്യായനി, ഉമാവതി, പത്മാവതി, സാവിത്രി, അശോകന്‍ എന്നിവരുടെ വീടുകള്‍ കടലെടുക്കുമെന്ന ഭീഷണിയിലാണ്. ഈ വീടുകളുടെ ഭാഗത്ത് 100 മീറ്ററോളം നീളത്തില്‍ കടല്‍ഭിത്തി കെട്ടിയിട്ടില്ല. ഇവിടെ കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഫണ്ട് തീര്‍ന്നുവെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.കടല്‍ക്കരയോട് ചേര്‍ന്നുള്ള തീരദേശ റോഡും അപകട ഭീഷണിയിലാണ്. റോഡരികുവരെ കടലെടുത്തിട്ടുണ്ട്. തെങ്ങുകള്‍ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞദിവസം രാത്രി റോഡില്‍ വെള്ളം കയറിയിരുന്നു.

കാഞ്ഞങ്ങാട്ട് മുത്തശ്ശിമാരെ ആദരിക്കുന്നു

on Jun 16, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ മഹിളാ കൂട്ടായ്മയും മുത്തശ്ശിമാരെ ആദരിക്കല്‍ ചടങ്ങും ഈ മാസം 19 ന് നടക്കും. കാഞ്ഞങ്ങാട് നിവേദിത മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ അന്നേ ദിവസം വൈകുന്നേരം 3.30ന് കാഞ്ഞങ്ങാട് വിവേകാനന്ദ മന്ദിരത്തില്‍ ചടങ്ങ് നടക്കും. പരിപാടിയില്‍ കേരള മഹിളാ വേദി സംസ്ഥാന കണ്‍വീനര്‍ പ്രൊഫ. വി.ടി. രമ സംബന്ധിക്കും. ബാലചന്ദ്രന്‍ കൊട്ടോടിയുടെ കലാവിരുന്നും, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടാകും.

പുനര്‍ നിര്‍മ്മിച്ച ഹൊസ്‌ദുര്‍ഗ്‌ കോട്ട മഴയില്‍ തകര്‍ന്നു വീണു; അഴിമതിയെന്ന്‌ ആരോപണം

on


കാഞ്ഞങ്ങാട്‌: കുന്നിടിഞ്ഞതല്ല. ഹൊസ്ദുര്‍ഗില്‍ ഇക്കേരി നായ്ക്കന്‍മാരുടെ കാലഘട്ടത്തില്‍ പണിത കോട്ടയ്ക്ക് പോറലില്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ശേഷം പണിത കോട്ടയുടെ മേല്‍ ചെങ്കല്ലടിക്കിവെച്ച് പുതുകോട്ട നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോള്‍ പാഴായത് ലക്ഷങ്ങള്‍. രണ്ട്‌ മാസം മുമ്പ്‌ പുരാവസ്‌തു വകുപ്പ്‌ പുനര്‍ നിര്‍മ്മിച്ച ഹൊസ്‌ദുര്‍ഗ്‌ കോട്ട തിങ്കളാഴ്‌ച്ച രാത്രിയുണ്ടായ മഴയില്‍ തകര്‍ന്നു വീണു. 35 ലക്ഷം രൂപ ചിലവഴിച്ചാണ്‌ ഹൊസ്‌ദുര്‍ഗ്‌ കോട്ടയുടെ നവീകരണം പുരാവസ്‌തു വകുപ്പ്‌ നടത്തിയത്‌. ശരിയായ അളവില്‍ സിമന്റും പൂഴിയും ചേര്‍ക്കാത്തതിനാലാണ്‌ കോട്ട തകര്‍ന്നുവീഴാന്‍ കാരണമെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. കോട്ടയുടെ കിഴക്ക്‌ ഭാഗത്ത്‌ കോടതി റോഡിലേക്കാണ്‌ കോട്ടയുടെ ഒരു ഭാഗം മുഴുവനായി തകര്‍ന്ന്‌ നിലംപതിച്ചത്‌. നവീകരണ പ്രവര്‍ത്തനത്തില്‍ അഴിമതി നടന്നതായി നേരത്തെ തന്നെ ആക്ഷേപം നില നിന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ്‌ കോട്ടയുടെ തകര്‍ച്ചയെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയില്‍ തകര്‍ച്ച നേരിടുന്ന മുഴുവന്‍ കോട്ടകളും സംരക്ഷിക്കാനാണ്‌ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്‌. കോട്ട തകര്‍ന്നതുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടത്തുമെന്ന്‌ പുരാവസ്‌തു അധികൃതര്‍ വ്യക്തമാക്കി.

ചിത്താരി കടപ്പുറത്ത്‌ കടല്‍ ഭിത്തി നിര്‍മ്മിക്കണം: ഭാരതീയ മത്സ്യ പ്രവര്‍ത്ത സംഘം

on

ചിത്താരി: കടല്‍ ക്ഷോഭം ശക്തിപ്രാപിക്കുമ്പോള്‍ കടലാക്രമണ ഭീഷണി നേരിടുന്ന ചിത്താരികടപ്പുറത്ത്‌ അടിയന്തിരമായി കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ഗ്രാമസമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഇരുപതിലേറെ വര്‍ഷമായി പ്രദേശ വാസികള്‍ ഈ ആവശ്യമുന്നയിച്ചിട്ടും കണ്ണു തുറക്കാത്ത അധികാരികള്‍ നിഷ്‌ക്രിയത്വം വെടിഞ്ഞ്‌ കടല്‍ ഭിത്തി യാഥാര്‍ത്ഥ്യമാക്കുവാന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക്‌ മത്സ്യപ്രവര്‍ത്തക സംഘം നേതൃത്വം നല്‍കുവാനും ഗ്രാമസമിതി തീരുമാനിച്ചു. ചിത്താരി കടപ്പുറത്ത്‌ നടന്ന ഗ്രാമസമിതി കണ്‍വെന്‍ഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.പി. രാധാകൃഷ്‌ണന്‍ സംസാരിച്ചു. ഗ്രാമസമിതി ഭാരവാഹികളായി സി.കെ. ഉമേശന്‍ (പ്രസിഡണ്ട്‌), കെ. സുഗുണന്‍ (സെക്രട്ടറി), സുഭാഷ്‌ പുഞ്ചവയല്‍ (വൈസ്‌ പ്രസിഡണ്ട്‌), കെ. രാജേഷ്‌ (ജോ.സെക്രട്ടറി), സി.കെ. രാജു (ഖജാന്‍ജി) എന്നിവരെയും സമിതി അംഗങ്ങളായി കെ. ബിന്ദു, കെ. ഭാസ്‌ക്കരന്‍, ഷാജി, സി.കെ. സതീശന്‍ എന്നിവരെയും തെരഞ്ഞെടുത്തു

ബേക്കലില്‍ വിനോദ സഞ്ചാരകേന്ദ്രം ഒരുങ്ങി

on

ബേക്കല്‍: ബേക്കല്‍ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. തൃക്കണ്ണാട്‌-ബേക്കല്‍ തീരദേശ റോഡരികിലെ ചിറമ്മല്‍ ബേക്കല്‍ ജിഎഫ്‌എല്‍പി സ്‌കൂളിന്‌ സമീപത്ത്‌ സുനാമി പുനരധിവാസപദ്ധതിയില്‍ 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വിനോദസഞ്ചാര കേന്ദ്രമാണ്‌ ഉദ്‌ഘാടനത്തിന്‌്‌ ഒരുങ്ങിയത്‌. തീരദേശറോഡില്‍ നിന്ന്‌ കടപ്പുറത്തേക്ക്‌ നൂറുമീറ്റര്‍ നടപ്പാത, കാറ്റുകൊള്ളാനും കടല്‍ക്കാഴ്‌ച കാണാനും ഗ്യാലറി, മണ്ഡപം, ഐസ്‌ക്രീം- കൂള്‍ബാര്‍ സ്‌റ്റാള്‍ തുടങ്ങിയവയാണ്‌ ഇവിടെ നിര്‍മിച്ചത്‌. ഒരുവര്‍ഷത്തിനുള്ളിലാണ്‌ മനോഹരമായ വിനോദ്‌സഞ്ചര കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്‌. ഇതിനകത്തേക്കുള്ള പ്രവേശനം സൗജന്യമാണ്‌. ബേക്കല്‍ ബീച്ച്‌ പാര്‍ക്ക്‌ വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. സുനാമി പുനരധിവാസ പദ്ധതി പ്രകാരമാണ്‌ നിലവിലുള്ള ബേക്കല്‍ പാര്‍ക്കിനോടുചേര്‍ന്ന്‌ ബിആര്‍ഡിസിയുടെ എട്ട്‌ ഏക്കര്‍ സ്ഥലത്താണ്‌്‌ ബീച്ച്‌പാര്‍ക്ക്‌ വികസിപ്പിക്കുന്നത്‌. 2.55 കോടിയാണ്‌ ചെലവ്‌. നീന്തല്‍കുളം, പാര്‍ക്കിങ്‌ ഏരിയ, ഇരിപ്പിടം, പാര്‍ക്ക്‌വേ, കെട്ടിടം, കളിയുപകരണം, കളിസ്ഥലം, നടപ്പാത, ഓഡിറ്റോറിയം എന്നിവയാണ്‌ നവീകരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്നത്‌. ഹാര്‍ബര്‍ എന്‍ജിനിയറിങ്‌ വകുപ്പിനാണ്‌ നിര്‍മാണച്ചുമതല.

ചിത്താരി തീരദേശ വാസികള്‍ കടല്‍ക്ഷോഭ ഭീതിയില്‍

on Jun 14, 2010

ചിത്താരി : മഴ കനത്തതോടെ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. ചിത്താരി ഉപദ്വീപ്, കൊത്തിക്കല്‍, അജാനൂര്‍ ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം ശക്തമായത്. ചിത്താരി ഉപദ്വീപിന്റെ പല ഭാഗങ്ങളിലും കരയിടിച്ചില്‍ ഭീഷണിയുണ്ട്. ഇതുമൂലം നിരവധി തെങ്ങുകള്‍ കടപുഴകല്‍ ഭീഷണി നേരിടുന്നുണ്ട്. കടല്‍ഭിത്തി ഇല്ലാത്തതിനാല്‍ കാലവര്‍ഷം അടുക്കുമ്പോള്‍ ദ്വീപ് നിവാസികള്‍ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ചിത്താരി പുഴയിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ചിത്താരി പുഴയുടെയും കടലിന്റെയും സംഗമസ്ഥലത്ത് ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മണല്‍തിട്ടകളാണ് വെള്ളപ്പൊക്ക ഭീഷണിക്ക് മുഖ്യകാരണം. അജാനൂര്‍ പഞ്ചായത്ത് ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ മണല്‍തിട്ട നീക്കം ചെയ്താണ് വെള്ളപ്പൊക്ക ഭീഷണിയില്‍നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നത്. മഴ ഇനിയും ശക്തമായാല്‍ വെള്ളം കരകവിഞ്ഞ് പുഴയോര നിവാസികള്‍ ദുരിതത്തിലാകും.

SSF സൗത്ത് ചിത്താരി യൂണിറ്റിന്റെ 30ആം വാര്‍ഷീകം -മജ്ലിസ് 2010 ജൂണ്‍ 20 ന്

on

ചിത്താരി: എസ്.എസ്.എഫ് സൗത്ത് ചിത്താരി യൂണിറ്റിന്റെ മുപ്പതാം വാര്‍ഷീകത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മജ്ലിസ് 2010 ജൂണ്‍ 20 ന് ഞായറാഴ്ച വൈകുന്നേരം പി.എ.ഉസ്താദ് നഗറില്‍ നടക്കും, കാസര്‍കോട്‌ ജില്ലാ എസ്.വൈ.എസ്.പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം നിര്‍വഹിക്കും, തുടര്‍ന്ന്‌ നടക്കുന്ന ദിഖ്ര്‍ ദുആ മജ്ലിസിന്ന്‍ പ്രശസ്ത ആത്മീയ പണ്ഡിതന്‍ സയ്യദ് ഫസല്‍ കൊയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും, അബ്ദുല്‍ സലാം മുസ്ലിയാര്‍ ദേവര്‍ശോല മുഖ്യ പ്രഭാഷണം നടത്തും.

ഹഫ്‌സത്ത്‌ ചിത്താരി ഉള്‍പ്പടെ ഉള്ള കുട്ടികളെ ജില്ലാ മദ്രസ്സ മാനജ്മെന്റ് അസോസിയേഷന്‍ ആദരിച്ചു.

on

ചെര്‍ക്കള: മദ്രസാ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയില്‍ മംഗലാപുരം വിമാനാപകടത്തില്‍ മരണപ്പെട്ട എസ്‌.വൈ.എസ്‌. സംസ്ഥാന ഉപാധ്യക്ഷന്‍ തളങ്കര ഇബ്രാഹിം ഖലീല്‍ അടക്കം മരണപ്പെട്ടവര്‍ക്കുള്ള അനുസ്‌മരണം നടത്തി. ജില്ലാ പ്രസിഡണ്ട്‌ ചെര്‍ക്കളം അബ്‌ദുള്ള ഉദ്‌ഘാടനം ചെയ്‌തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ടി.പി. അലി ഫൈസി (സ്വദര്‍ മുഅല്ലിം , നോര്‍ത്ത്‌ ചിത്താരി) അധ്യക്ഷത വഹിച്ചു. സമസ്‌ത ജില്ലാ സെക്രട്ടറിയു.എം. അബ്‌ദുല്‍ റഹ്‌മാന്‍ മൗലവി പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. ബി.കെ. അബ്‌ദുല്‍ ഖാദിര്‍ അല്‍ ഖാസിമി ബംബ്രാണ അനുസ്‌മരണ പ്രഭാഷണം നടത്തി. എം.എസ്‌. മുഹമ്മദ്‌കുഞ്ഞി, സി.എച്ച്‌. മുഹമ്മദ്‌കുഞ്ഞി ചായിന്റടി, സാലൂദ്‌ അബൂബക്കര്‍ നിസാമി പ്രസംഗിച്ചു. സമസ്‌ത പൊതു പരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ മൂന്നാം റാങ്ക്‌ നേടിയ സി.എച്ച്‌. മൈമൂന സഹാന, പ്ലസ്‌ടു, പത്ത്‌, ഏഴ്‌, അഞ്ച്‌ പൊതു പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങി ഒന്നും രണ്ടും സ്ഥാനം നേടിയ മുഹമ്മദ്‌ അനസ്‌ തളങ്കര, ഇബ്രാഹിം ഖലീല്‍ മേല്‍പറമ്പ്‌, ഹഫ്‌സത്ത്‌ സൗത്ത്‌ ചിത്താരി, ഫസീല പള്ളിക്കര തൊട്ടി, ഹനാന ഓള്‍ഡ്‌ ചൂരി, സി.വൈ.ആയിശ മാണിക്കോത്ത്‌, എം.കുഞ്ഞാലി കന്തല്‍, ബി.എ. ഖദീജത്ത്‌ അസ്‌മീറ അങ്കരക്കുന്ന്‌ എന്നിവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും സമസ്‌ത വിദ്യാര്‍ത്ഥി ഫെസ്റ്റില്‍ സബ്‌ജൂനിയര്‍ വിഭാഗത്തില്‍ ജില്ലാ, സംസ്ഥാന തലത്തില്‍ കലാ പ്രതിഭയായ മൊഗ്രാല്‍ നൂറുല്‍ ഹുദാ മദ്രസയിലെ ജംഷാദ്‌, മുഅല്ലിം വിഭാഗത്തില്‍ സംസ്ഥാനതല കലാപ്രതിഭ തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസാ മുഅല്ലിം മുഹമ്മദ്‌ റാഷിദ്‌ മൗലവി, മുഅല്ലിം വിഭാഗം പാഠകുറിപ്പില്‍ സംസ്ഥാനത്ത്‌ ഒന്നാം സ്ഥാനം നേടിയ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കണ്ടറി മദ്രസ സദര്‍ മുഅല്ലിം സി.പി. മൊയ്‌തു മൗലവി എന്നിവര്‍ക്കുള്ള ഷീല്‍ഡും ചെര്‍ക്കളം അബ്‌ദുള്ള വിതരണം ചെയ്‌തു. ജില്ലാ ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍ സ്വാഗതവും, സെക്രട്ടറി കെ.യു. ദാവൂദ്‌ ചിത്താരി നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട് സ്വദേശി ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ചു

on Jun 13, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കാഞ്ഞങ്ങാടിനടുത്ത മാണിക്കോത്തെ ചന്തന്‍-ജാനു ദമ്പതികളുടെ മകന്‍ പി. ജയന്‍ (33)ആണ് അജ്മാനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. കടയിലേക്ക് സാധനം വാങ്ങാന്‍ പോകവെ കാര്‍ തട്ടി പരിക്കേറ്റതിനെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണപ്പെട്ടത് ജയനാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് സുഹൃത്തുക്കളാണ് ജയന്റെ മൃതദേഹം സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞത്. അജ്മാനിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ജ്യോതിയാണ് ഭാര്യ. മക്കള്‍: ഭാവന, അനന്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. യുവാവിന്റെ ആകസ്മിക മരണം നാടിനെ ദുഖത്തിലാഴ്ത്തി.

പൂച്ചക്കാട്ട് ഫുട്ബാള്‍ പ്രേമികള്‍ക്ക് 'കളിപ്പനി'

on Jun 12, 2010

കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ ഫുട്ബാള്‍ പ്രേമികള്‍ക്ക് കളിപ്പനി പടരുന്നു. രാവിനെ വകവെക്കാതെ ്രപായഭേദമന്യേ ലോകകപ്പ് ഫുട്ബാള്‍ കളി കാണാന്‍ പൂച്ചക്കാട്ടുകാര്‍ തടിച്ചുകൂടിയത് എ.സി കൂള്‍ബാര്‍ ഉടമയും ഫുട്ബാള്‍ പ്രേമിയുമായ എസ്.സി. മുനീര്‍ മുന്‍കൈയെടുത്ത് സജ്ജീകരിച്ച പടുകൂറ്റന്‍ ടി.വി സ്‌ക്രീനിന് മുന്നിലാണ്.കാഞ്ഞങ്ങാടിനടുത്ത ഈ ഗ്രാമത്തില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിന് ഫുട്ബാള്‍ പ്രേമികളാണ് കളി കാണാന്‍ മഴയെപ്പോലും വകവെക്കാതെ എത്തിയത്.
ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍ എന്നീ ടീമുകളുടെ ആരാധകരാണ് പൂച്ചക്കാട്ട് കൂടുതല്‍. ഉദ്ഘാടന മല്‍സരത്തിന് മുമ്പേ വിവിധ ടീമുകളുടെ പതാകകളുമായി ടൗണില്‍ നൃത്തംവെച്ചവര്‍ ജൊഹാനസ്ബര്‍ഗില്‍ മല്‍സരത്തിന്റെ വിസില്‍ മുഴങ്ങുന്നതും കാത്ത് എ.സി കൂള്‍ബാറിന് മുന്നില്‍ നേരത്തെതന്നെ തടിച്ചുകൂടിയിരുന്നു.പൊതുജനങ്ങള്‍ക്ക് കാണുന്നവിധം സ്വന്തം കടയുടെ മുന്നിലാണ് ബ്രസീല്‍ ആരാധകനും കൂള്‍ബാര്‍ ഉടമയുമായ മുനീര്‍ ടി.വി സ്‌ക്രീന്‍ ക്രമീകരിച്ചിരിക്കുന്നത്. കളി കാണാനെത്തുന്നവര്‍ക്ക് ഇഷ്ട ടീമുകളുടെ ജഴ്‌സികളും ഇയാള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. കനത്ത മഴയില്‍ വൈദ്യുതി നിലക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ജനറേറ്റര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 500 രൂപ ദിവസ വാടക നിരക്കിലാണ് പൂച്ചക്കാട്ടെ ഫുട്ബാള്‍ പ്രേമികള്‍ ടി.വി സ്‌ക്രീന്‍ സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍തന്നെ ഫുട്ബാള്‍ പ്രേമികളുടെ ബൈക്ക് റാലിയും ആഘോഷ പരിപാടികളുംകൊണ്ട് ആവേശം നിറഞ്ഞുനിന്നു. അതിഞ്ഞാല്‍, പൂച്ചക്കാട്, പാക്കം, പള്ളിക്കര എന്നിവിടങ്ങളിലും നഗരത്തിന്റെയും ഗ്രാമത്തിന്റെയും മുക്കിലും മൂലയിലുമെല്ലാം വെള്ളിയാഴ്ച രാത്രി വൈകിയും ഫുട്ബാള്‍ ആരാധകരുടെ ആര്‍പ്പുവിളികളായിരുന്നു.

ചിത്താരി സ്വദേശി അബൂബക്കര്‍ (ഗോള്‍ഡന്‍ ഫിഷ്) അബൂദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു

on Jun 10, 2010

കാഞ്ഞങ്ങാട് ചിത്താരി മുക്കൂട് സ്വദേശി അബൂബക്കര്‍ 45 അബൂദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു .
ചിത്താരി മുക്കൂട് സ്വദേശിയും അബൂദാബി നാദിസിയ്യയില്‍ അല്‍ സലാമ ഹോസ്പിറ്റലിനു സമീപം ഫൈവ് സ്റ്റാര്‍ ഗ്രോസറി നടത്തിവരുന്ന അബൂബക്കര്‍ ഇന്നു താമസ സതലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നു മരണപ്പെട്ടു. (ഗോള്‍ഡന്‍ ഫിഷ്)അലിയാരുടെ ഭാര്യാ സഹോദരനാണ്. മുക്കൂദ് സ്വദേശിയായ ഇദ്ദേഹം ഒരു വര്‍ഷം മുമ്പ് ചേറ്റുകുണ്ട് ബാദുഷാ മസ്ജിദിനടുത്ത് വീടു വെച്ച് താമസം തുടങ്ങി ഗള്‍ഫിലേക്ക് വന്നാതാണ്. മയ്യിത്ത് നാളെ നാട്ടിലേക്ക് കോണ്ട് പോകും
ചേറ്റുക്കുണ്ട് ബാദുഷാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും
സൌത്ത് ചിത്താരിയി കോളവയലിലെ റംല യാണ് ഭാര്യ റംല യാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ടു . ലാമിയ (14), ലാസിമ (10) ലുത്ഫി (6) എന്നിവര്‍ മക്കളാണ്. സത്താര്‍ അബ്ദുല്ല എന്നിവര്‍ ഭാര്യാ സഹോദരങ്ങളാണ്

കാസര്‍കോട്ടെ വിദ്യാര്‍ഥിയുടെ നോവല്‍ ആഗോളതലത്തില്‍ ഒരു ലക്ഷം പ്രതി വില്‌പന നടത്തി റിക്കോര്‍ഡ്‌ സൃഷ്‌ടിക്കുന്നു.

on

കാസര്‍കോട്‌: ബദിയഡുക്ക സ്വദേശിയായ വിദ്യാര്‍ഥിയുടെ നോവല്‍ ആഗോളതലത്തില്‍ ഒരു ലക്ഷം പ്രതി വില്‌പന നടത്തി റിക്കോര്‍ഡ്‌ സൃഷ്‌ടിക്കുന്നു. പുസ്‌തകം ഇതിനകം തന്നെ ലോകസാഹിത്യരംഗത്ത്‌ ചര്‍ച്ചാ വിഷയമായി മാറിയിരിക്കയാണ്‌. ബദിയഡുക്ക പള്ളത്തടുക്കയിലെ ശങ്കരനാരായണന്‍- ശ്യാമള ദമ്പതികളുടെ മകനും മൈസൂര്‍ മഹാരാജാ കോളജിലെ ബി.എ ജിയോളജി വിദ്യാര്‍ഥിയുമായ അരുണ്‍കുമാറിന്റെ 'Life- A Whirlwind' എന്ന പുസ്‌തകമാണ്‌ ആഗോളതലത്തില്‍ ചൂടപ്പം പോലെ വിറ്റഴിയുന്നത്‌.
അമേരിക്കന്‍-ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ജീവിക്കുന്ന മൂന്നു കുട്ടികളെ കുറിച്ചുള്ളതാണ്‌ നോവലിന്റെ ഇതിവൃത്തം. മാനുഷ്യ മൂല്യങ്ങളെയും കുടുംബ ബന്ധങ്ങളെയും കൂട്ടിയിണക്കി കൊണ്ടാണ്‌ നോവലിന്റെ കഥാതന്തു മുന്നോട്ടു പോകുന്നത്‌. വിന്റര്‍ ബ്ലൂം (Winter Bloom) എന്ന കമ്പനിയാണ്‌ നോവലിന്റെ പ്രസാധകര്‍. ഇന്ത്യക്കാരനായ ദമ്പതികള്‍ മദ്യത്തിന്നടിമപ്പെട്ട്‌ മരിക്കുകയും ഇവരുടെ മൂന്നു കുട്ടികളെ ദത്തെടുക്കപ്പെടുകയും ചെയ്യുന്നതാണ്‌ നോവലിന്റെ പ്രധാന ആകര്‍ഷണം. പാട്രിയറ്റ്‌, നയന, കൃഷ്‌ണന്‍ എന്നിവരാണ്‌ കഥാപാത്രങ്ങള്‍. പാട്രിയേറ്റിനെ അമേരിക്കയിലെ ഒരാള്‍ ദത്തെടുക്കുകയും കൃഷ്‌ണനെ നാട്ടിലെ ഒരാളും നയനയെ ബാംഗ്ലൂരിലെ മറ്റൊരാളുമാണ്‌ ദത്തെടുക്കുന്നത്‌. 25 വര്‍ഷത്തിനു ശേഷം യൂറോപ്പിലെ ഒരാള്‍ പാട്രിയേറ്റിനെ കണ്ടു മുട്ടുകയും തനിക്ക്‌ ഇന്ത്യക്കാരന്റെ ഛായയുണ്ടെന്ന്‌ പറയുകയും ചെയ്‌തതോടെ പാട്രിയേറ്റ്‌ തന്റെ ഭൂതകാലം അന്വേഷിക്കുവാനായി ഇന്ത്യയിലേക്ക്‌ മടങ്ങുകയും ചെയ്യുന്നു. ഡെറാഡൂണില്‍ വച്ച്‌ കൃഷ്‌ണന്‍ എന്ന ടൂറിസ്റ്റു ഗൈഡിനെ കണ്ടുമുട്ടുകയും അനുജനാണെന്ന്‌ അറിയാതെ തന്റെ കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. ഇതിനു ശേഷം ഇരുവരും ബാംഗ്ലൂരിലെത്തിയപ്പോള്‍ പത്രപ്രവര്‍ത്തകയായ നയനയെ കണ്ടു മുട്ടുകയും ചെയ്‌തു. പിന്നീട്‌ ഡല്‍ഹിയിലെത്തിയ പാട്രിയേറ്റ്‌ ജനിതക ശാസ്‌ത്രീയ പരീക്ഷണങ്ങളിലൂടെ തന്റെ സഹോദരങ്ങള്‍ നയനയും കൃഷ്‌ണനുമാണെന്ന്‌ മനസ്സിലാക്കുന്നു. ഇരുവരും സന്തോഷത്തോടെ കഴിയുന്നതെന്ന്‌ ബോധ്യപ്പെട്ട പാട്രിയേറ്റ്‌ തിരിച്ചു അമേരിക്കയിലേക്ക്‌ തിരിക്കുന്നതോടെ നോവലിന്‌ പരിസമാപ്‌തിയാവുന്നു.
ബദിയഡുക്ക നവജീവന്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ അരുണ്‍കുമാര്‍ ആദ്യമായി കഥകളെഴുതാന്‍ തുടങ്ങിയത്‌. യുവജനോത്സവത്തില്‍ സംസ്ഥാന തലത്തില്‍ ഇംഗ്ലീഷ്‌ കഥാരചനയില്‍ പങ്കെടുത്തിട്ടുണ്ട്‌. ഇരുപതോളം കഥകളെഴുതിയെങ്കിലും ഒന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം തന്റെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരിക്കയാണ്‌ ഈ വിദ്യാര്‍ഥി. എട്ടു കഥകള്‍ പുസ്‌തകരൂപത്തില്‍ ഇറക്കാനുള്ള തയ്യാറെടുപ്പ്‌ നടത്തി വരുന്നതായി അരുണ്‍ കുമാര്‍ പറഞ്ഞു. ജ്യോഷ്‌ഠന്‍ ഡോ. ഹരികുമാര്‍ സഹോദരനും പ്ലസ്‌ ടു വിദ്യാര്‍ഥി ലക്ഷ്‌മി കിരണ്‍ സഹോദരിയുമാണ്‌.

ഫാഷന്‍ ഗോള്‍ഡ് ഷെയര്‍ മെട്രോ ജലീലിനു ആദ്യ സെര്‍തിഫിക്കറ്റ് വിതരണം ചെയ്തു.

on

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് മഹല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫാഷന്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജിയുടെ മകന്‍ സി.എം അബ്ദുല്‍ ജലീലിനു ഗ്രൂപ്പ് ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ ആദ്യ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ റാഫി എളംമ്പാറ സ്വാഗതവും ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ നന്ദിയും പറഞ്ഞു.

മാണിക്കോത്ത്‌ മഡിയനിലെ പാലക്കി അബ്‌ദുല്ല നിര്യാതനായി

on

കാഞ്ഞങ്ങാട്‌: മാണിക്കോത്ത്‌ മഡിയനിലെ പാലക്കി അബ്‌ദുല്ല (57) നിര്യാതനായി. ഭാര്യ റുഖിയ. മക്കള്‍: മുഹമ്മദ്‌കുഞ്ഞി (ദുബൈ ), ഹാരിസ്‌ (ഷാര്‍ജ), ഇബ്രാഹിം, ഇഖ്‌ബാല്‍, അബ്‌ദുസ്സലാം, ഫൗസിയ, സുഹ്‌റ. മരുമക്കള്‍: ബഷീര്‍, ഖാലിദ്‌ (ഇരുവരും ഗള്‍ഫ്‌), സഹോദരങ്ങള്‍: മുഹമ്മദ്‌ (അബൂദാബി) പരേതനായ അബ്‌ദുല്‍ റഹ്‌മാന്‍.
മയ്യിത്ത് മാണിക്കോത്ത് ജുമാ മസ്ജിദില്‍ മറവു ചെയ്യും .

കാഞ്ഞങ്ങാട്ട് പ്രശ്‌നങ്ങള്‍ അറിയാന്‍ റെയില്‍വേ ഡിവിഷന്‍ മാനേജരെത്തി

on Jun 9, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സന്ദര്‍ശിച്ചു. നഗരസഭാ ചെയര്‍മാന്‍ റെയില്‍വേ സ്റ്റേഷനിലെ പ്രശ്‌നങ്ങള്‍ മാനേജര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.കെ. റെയ്‌ന കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയത്. റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന ചെയര്‍മാന്‍ അഡ്വ. എന്‍.എ. ഖാലിദിന്റെ ആവശ്യം പരിശോധിച്ച് പരിഗണിക്കുമെന്ന് മാനേജര്‍ പറഞ്ഞു.ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്ലാത്തത് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ ദുരവസ്ഥയാണെന്നും പൂട്ടിയിട്ട ഈ കൗണ്ടര്‍ ഉടന്‍ തുറക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. കൗണ്ടര്‍ അടച്ചിട്ടത് സംബന്ധിച്ച് പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഡി.ആര്‍.എം. പറഞ്ഞു.റിസര്‍വേഷന്‍ കോംപ്ലക്‌സ് വി.ഐ.പി. ലോഞ്ച്, വിശ്രമമുറി, ഭോജന ശാലകള്‍ എന്നീ സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഇവിടെ നിര്‍ത്താത്ത ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ബേക്കല്‍ സ്റ്റേഷനിലും ഡി.ആര്‍.എം. സന്ദര്‍ശനം നടത്തി.

കാഞ്ഞങ്ങാട്: ‍കള്ളാറില്‍ രാജവെമ്പാലയെ പിടികൂടി

on

കാഞ്ഞങ്ങാട്:കള്ളാര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒക്ലാവില്‍ രാജവെമ്പാലയെ കണ്ടെത്തി. ഇവിടുത്തെ കര്‍ഷകനായ ബാലചന്ദ്രന്റെ വീട്ടുവളപ്പിലെ മുരിക്കിന്‍ കൊമ്പിലാണ് പാമ്പിനെ കണ്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടുമുറ്റത്തിറങ്ങിയ ബാലചന്ദ്രന്റെ ഭാര്യ ശാലിനിയാണ് മരത്തില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന രാജവെമ്പാലയെ കണ്ടത്. ആറ് മീറ്റര്‍ നീളമുണ്ട്. വിവരമറിഞ്ഞ് രാജപുരം പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതിനിടെ അപ്രതീക്ഷിതമായി സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പിലെ ഡ്രൈവര്‍ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി സുനില്‍ സുരേന്ദ്രനാണ് പാമ്പിനെ പിടികൂടിയത്. ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറിയ രാജവെമ്പാലയെ പിന്നീട് മരുതോംകാട്ടില്‍ വിട്ടു.

അര്‍ബുദരോഗം കണ്ടെത്താന്‍ ഇനി എളുപ്പം

on Jun 8, 2010

ലണ്ടന്‍: അര്‍ബുദം ട്യൂമറായി രൂപാന്തരപ്പെടും മുന്‍പ് ഇനി രോഗനിര്‍ണ്ണയം നടത്താം. ഇതിനുള്ള നൂതന സാങ്കേതിക വിദ്യ ലണ്ടനിലെ ഒരു സംഘം ശാസ്ത്രഞ്്ജര്‍ കണ്ടെത്തി.ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തില്‍ സമൂല പരിവര്‍ത്തനം വരുത്തുന്ന, വളരെ സാധാരണമായ രക്തപരിേശാധന വഴി അറിയാന്‍ കഴിയും എന്നാണ് ശാസ്ത്ര്ഞ്ജര്‍ പറയുന്നത്. അടുത്ത വര്‍ഷം മുതല്‍ ഈ വിദ്യ നടപ്പാക്കും. പുതിയ കണ്ടെത്തല്‍ അനുസരിച്ച് ഒരു ട്യൂമര്‍ രൂപപ്പെടുന്നതിന് അഞ്ച് വര്‍ഷം മുന്‍പ് തന്നെ കണ്ടെത്താനാവും. അതുകൊണ്ടു തന്നെ നേരത്തെ രോഗം ചികിത്സിക്കാന്‍ കഴിയുമെന്നാണ് ഗേവഷകര്‍ പറയുന്നത്. നോട്ടിംങ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ശരീരത്തിലെ പ്രതിരോധ ശക്തിയോട് എങ്ങെനയാണ് ക്യാന്‍സറിന്റെ ആദ്യലക്ഷണങ്ങള്‍ പ്രതികരിക്കുന്നത് എന്നാണ് ഗവേഷണം നടത്തിയത്.

അമ്പലത്തറയില്‍ കോഴി ഫാം തകര്‍ത്ത്‌ 500 ഓളം കോഴികുഞ്ഞുങ്ങളെ വാട്ടര്‍ ടാങ്കിലിട്ട്‌ മുക്കി കൊന്നു

on

അമ്പലത്തറയില്‍ സി.പി.എം-ബി.ജെ.പി സംഘഷം; ബി.ജെ.പി പ്രവര്‍ത്തകയുടെ കോഴി ഫാം തകര്‍ത്ത്‌ 500 ഓളം കോഴികുഞ്ഞുങ്ങളെ വാട്ടര്‍ ടാങ്കിലിട്ട്‌ മുക്കി കൊന്നു
കാഞ്ഞങ്ങാട്‌: അമ്പലത്തറ പേരൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകയുടെ കോഴി ഫാം തകര്‍ത്ത്‌ 500 ഓളം കോഴി കുഞ്ഞുങ്ങളെ വാട്ടര്‍ ടാങ്കിലിട്ട്‌ മുക്കി കൊന്നു. ചൊവ്വാഴ്‌ച്ച പുലര്‍ച്ചെയാണ്‌ സംഭവം പേരൂര്‍ ഗുളികന്‍ ഭണ്ഡാരത്തിന്‌ സമീപത്തെ ബി.ജെ.പി പ്രവര്‍ത്തകയായ കെ.ബി. മാധവിയുടെ കോഴി ഫാമാണ്‌ സി.പി.എം പ്രവര്‍ത്തകര്‍ എന്നാരോപിക്കുന്നവര്‍ തകര്‍ത്ത്‌ കോഴികുഞ്ഞുങ്ങളെ പ്ലാസ്‌റ്റിക്ക്‌ വാട്ടര്‍ ടാങ്കിലിട്ട്‌ മുക്കി കൊന്നത്‌. ചൊവ്വാഴ്‌ച്ച രാവിലെ കോഴികള്‍ക്ക്‌ തീറ്റകൊടുക്കാനെത്തിയ മാധവിയാണ്‌ കോഴി ഫാമിന്റെ വാതില്‍ തുറന്നു കടക്കുന്നതായി കണ്ടതിനെ തുടര്‍ന്ന്‌ അന്വേഷിച്ചപ്പോള്‍ വാട്ടര്‍ ടാങ്കിനടുത്തേക്ക്‌ വാട്ടര്‍ പൈപ്പ്‌ നിക്ഷേപിച്ച നിലയിലായിരുന്നു. അകത്ത്‌ തുറന്നു നോക്കിയപ്പോഴാണ്‌ 500 ഓളം കോഴി കുഞ്ഞുങ്ങളെ മുക്കി കൊന്ന നിലയില്‍ കാണപ്പെട്ടത്‌. നേരത്തെ സി.പി.എം പ്രവര്‍ത്തകയായിരുന്ന മാധവി അടുത്തകാലത്താണ്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്‌. മാധവിയുടെ ഭര്‍ത്താവ്‌ ഭാസ്‌ക്കരന്റെ ആദ്യ ഭാര്യയിലെ ബന്ധുക്കളാണ്‌ കോഴി ഫാം തകര്‍ത്ത്‌ കോഴി കുഞ്ഞുങ്ങളെ കൊന്നതെന്ന്‌ മാധവി അമ്പലത്തറ പോലീസില്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരായ ഇവര്‍ മാധവിക്ക്‌ നേരെ ഭീഷണി മുഴക്കിയിരുന്നതായി പറയുന്നു. അമ്പലത്തറ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. പ്രതികള്‍ എന്ന്‌ ആരോപിക്കപ്പെടുന്നവര്‍ ഒളിവിലാണെന്ന്‌ പോലീസ്‌ അറിയിച്ചു

ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കി

on Jun 7, 2010

കാഞ്ഞങ്ങാട്: ഒരുവര്‍ഷമായി പൂട്ടിക്കിടക്കുന്ന കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ.അഹമ്മദിന് കാഞ്ഞങ്ങാട് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‌ലം നിവേദനംനല്‍കി.
നാല് ജീവനക്കാരുള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്ന ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൂട്ടിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മന്ത്രിയെക്കണ്ട് ധരിപ്പിച്ചു. സെന്ററിനകത്ത് ഉപയോഗിക്കാതെ കിടക്കുന്ന 2204444 ഫോണ്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ നടപടിവേണമെന്ന ആവശ്യവും ഉന്നയിച്ചു.

ഇ.കെ.കെ പടന്നക്കാട് ഐ.എന്‍.എല്‍ വിടുന്നു നാളത്തൊടെ കൂടുതല്‍ പേര്‍ INL വിടും

on Jun 6, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറും ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ഇ.കെ.കെ പടന്നക്കാട് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു. ഐഎന്‍എല്‍ യു.ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായിരിക്കുന്നത്. യു.ഡി.എഫിന് പിന്തുണ നല്‍കുന്ന തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് ഇ.കെ.കെ പടന്നക്കാട് പറഞ്ഞു. സി.പി.എം പിന്തുണയോടെയാണ് ഈ യുവനേതാവ് നഗരസഭാ കൗണ്‍സിലറായത്. കൗണ്‍സിലില്‍ ഐ.എന്‍.എല്ലിന് ആകെ രണ്ട് അംഗങ്ങളാണുള്ളത്. കാഞ്ഞങ്ങാട് നഗരസഭയില്‍ കൂളിയങ്കാല്‍, പടന്നക്കാട്, കരുവളം, കല്ലൂരാവി ഭാഗങ്ങളിലാണ് നാഷണല്‍ ലീഗിന് നേരിയ സ്വാധീനമുള്ളത്. പ്രവര്‍ത്തകരില്‍ നല്ലൊരു ഭാഗത്തിനും മുസ്ലീം ലീഗിനോടൊപ്പം ചേരുന്നതില്‍ യോജിപ്പില്ല. ഇവരുടെ യോഗം താമസിയാതെ വിളിച്ചുചേര്‍ക്കുമെന്ന് ഇ.കെ.കെ പടന്നക്കാട് . നാളത്തൊടെ കൂടുതല്‍ പേര്‍ INL വിടും
അറിയിച്ചു

മതസൗഹാര്‍ദ്ദ സ്‌മാരകമായി കോട്ടപ്പള്ളി മഖാം

on Jun 5, 2010



മതസൗഹാര്‍ദ്ദത്തിന്റെയും പരസ്‌പ്പര സ്‌നേഹത്തിന്റെയും സ്‌മാരകമായി കോട്ടപ്പള്ളി മഖാം. ജീവിതപ്രയാസങ്ങള്‍ അകറ്റാനും രോഗശമനത്തിനും അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ഇവിടെ തീര്‍ത്ഥാടകരെത്തുന്നു. ചെറുവത്തൂര്‍ മടക്കര ഫിഷ്‌ലാന്റിംഗിനു സമീപമാണ്‌ ഈ വിശ്വാസകേന്ദ്രം. പടിഞ്ഞാറു ഭാഗം മടക്കര അഴിമുഖവും, കിഴക്ക്‌ തേജസ്വിനി പുഴയുടെ സൗന്ദര്യവും കാണാനാകുന്ന ഈ കുന്ന്‌ സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലാണ്‌. സിമന്റ്‌ തേച്ച കല്‍പ്പടവുകള്‍ ചവുട്ടി കുന്നിന്‍ മുകളിലെത്തിയാല്‍ വിശാലമായ സ്ഥലത്താണ്‌ അപൂര്‍വ്വ സിദ്ധികാണിച്ച ദിവ്യന്റെ ഖബറിടം. ഇതിന്റെ തൊട്ടടുത്തായി ദിവ്യന്റെ സഹായിയുടെയും ഖബറിടമുണ്ട്. മരുന്നും മന്ത്രങ്ങളും അറിയാവുന്ന ദിവ്യന്റെ അടുത്ത്‌ പഴയകാലത്ത്‌ ജാതി മത ഭേദമന്യേ വിശ്വാസികളെത്തിയിരുന്നു.
ഏവരുടെയും പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കിയ ദിവ്യനെ ദൈവതുല്യനായിട്ടാണത്രെ അമുസ്ലിംകള്‍ കരുതിയിരുന്നത്‌. ഉദ്ദിഷ്ടകാര്യഫലസിദ്ധി ലഭിക്കാന്‍ മഖാമിലേക്ക്‌ വരുന്നവര്‍ പണവും മറ്റുദ്രവ്യങ്ങളും നല്‍കി സ്വലാത്ത്‌ നടത്തുന്നു. കാണാനെത്തിയവര്‍ക്കെല്ലാം ദിവ്യന്‍ പലതരം അത്ഭുതസിദ്ധികള്‍ കാണിച്ചുകൊടുത്തുവെന്നാണ്‌ വിശ്വാസം. ദിവ്യനെ അടക്കിയ ശവകുടീരത്തിനു മുകളില്‍ ഓലഷെഡ്‌ കെട്ടി ഉയര്‍ത്തിയിട്ടുണ്ട്‌. നേരത്തെ കോണ്‍ഗ്രീറ്റ്‌കൊണ്ടുള്ള ഷെഡാണ്‌ നിര്‍മ്മിച്ചിരുന്നത്‌. ഇതില്‍ വിള്ളല്‍വീണ്‌ തകര്‍ന്നതുകാരണമാണ്‌ ഓലമേഞ്ഞത്‌. ഇവിടെയെത്തുന്ന തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്‌. ഷെഡ്ഡിനകത്ത്‌ കയറി പ്രാര്‍ത്ഥിക്കുന്നതിന്‌ സ്‌ത്രീകള്‍ക്ക്‌ വിലക്കുണ്ട്‌. പുറത്തുള്ള ജാലകപഴുതിലൂടെ ശവകുടീരത്തിലേക്ക്‌ നോക്കിയാണ്‌ ഇവര്‍ പ്രാര്‍ത്ഥന നടത്തുന്നത്‌. മക്കയില്‍ നിന്ന്‌ മതപ്രചരണത്തിന്‌ വന്ന വലിയിയുടെയും ഹമീദിന്റെയും ഖബറുകളാണിതെന്ന്‌ വിശ്വസിക്കുന്നു. എണ്ണവിളക്കുകള്‍ ഇവിടെ തെളിയിക്കുന്നു. ഹിന്ദുദേവാലയങ്ങളിലുള്ളത് പോലുള്ള മധുരച്ചോറാണ്‌ മഖാമിലെ നിവേദ്യം. കാടങ്കോട്‌, തുരുത്തി ഭാഗങ്ങളില്‍ 17-ാം നൂറ്റാണ്ടിന്റെ അവസാനം ഷെയ്‌ഖ്‌മാര്‍ കൂട്ടത്തോടെ അധിനിവേശം നടത്തിയതായി ചരിത്രരേഖകളില്‍ പറയുന്നു.
കോട്ടപ്പള്ളി ചേക്കന്‍(ഷെയ്‌ഖ്‌) എന്ന പേരിന്റെ ഉത്ഭവം ഇതായിരിക്കാം. കാടങ്കോട്‌, മടക്കര, തുരുത്തി, അച്ചാംതുരുത്തി, ഓരി പ്രദേശത്തുകാരുടെ മതസൗഹാര്‍ദ്ദ സ്‌മാരകമാണ്‌ ഈ മഖാം. കാടങ്കോട്‌ നെല്ലിക്കാവ്‌ ഭഗവതിക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്കു മുന്നോടിയായി ഇവിടേക്ക്‌ നേര്‍ച്ച നല്‍കുന്ന പതിവ്‌ ഇപ്പോഴും തുടരുന്നു. മടക്കരയിലെ മത്സ്യബന്ധനബോട്ടുകള്‍ കടലിറക്കുന്നതിന്‌ മുമ്പ്‌ മഖാമില്‍ നിന്നു പൂജിച്ചുകൊണ്ടുവരുന്ന കൊടികെട്ടുന്ന പതിവുണ്ട്‌. കടലമ്മ കനിയാനും ചാകര ലഭിക്കാനും മഖാമില്‍ പ്രാര്‍ത്ഥിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സ്വലാത്ത്‌ ഇവിടുത്തെ പ്രധാന ആഘോഷം. ഉത്സവകാലത്ത്‌ മംഗലാപുരം, ഉഡുപ്പി, കുമ്പള, കാസര്‍കോട്‌ എന്നിവിടങ്ങളില്‍ നിന്നും ആളുകളെത്താറുണ്ട്‌. കോട്ടപ്പള്ളിയുടെ ചുമതലയിലാണ്‌ മഖാമിന്റെ പ്രവര്‍ത്തനം.



തയ്യാര്‍ ചെയ്തത് : ചന്ദ്രന്‍ മുട്ടത്ത് , ഫോട്ടോ ഷാഫി ചിത്താരി



ലീഗ് കേന്ദ്രങ്ങളില്‍ മഞ്ഞുരുകുന്നു; അണികള്‍ ആഹ്ളാദത്തില്‍

on

കാസര്‍കോഡ്: ഐ.എന്‍.എല്‍ എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെയും മാതൃസംഘടനായ മുസ്ലിംലീഗിന്റെയും കേന്ദ്രങ്ങളില്‍ ആഹ്ളാദം. ഇരു ലീഗുകളും തമ്മില്‍ ശക്തമായ മല്‍സരം നടന്നിരുന്ന ജില്ലയിലെ പല പഞ്ചായത്തുകളിലും ഇത്തവണ വിജയം എളുപ്പമായിരിക്കുമെന്നാണ് രണ്ടു കൂട്ടരുടെയും പ്രതീക്ഷ.
ലീഗും ഐ.എന്‍.എല്ലും തമ്മില്‍ തിരഞ്ഞെടുപ്പിനിടയില്‍ സംഘട്ടനമുണ്ടാകുന്നത് ഒഴിവാക്കാനും ഒരു മുന്നണിയില്‍ പ്രവര്‍ത്തിച്ചാല്‍ സാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.കഴിഞ്ഞ തവണ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട പല വാര്‍ഡുകളും ഇപ്രാവശ്യം തിരിച്ചുപിടിക്കാനാകുമെന്നാണ് ലീഗ്-ഐ.എന്‍.എല്‍ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ജില്ലയില്‍ നാഷനല്‍ ലീഗിന് ശക്തമായ അടിത്തറയുള്ള ഉദുമ മണ്ഡലത്തില്‍ അപ്രതീക്ഷിത വിജയം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിനെതിരേ ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു. ഇതിനിടയിലാണ് പാര്‍ട്ടി ഇടതുബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. എല്‍.ഡി.എഫ് ബന്ധം വിച്ഛേദിച്ച് യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ഐ.എന്‍.എല്‍ തീരുമാനം മുസ്്ലിംലീഗ് സ്വാഗതം ചെയ്തിട്ടുണ്ട്. ധീരവും ബുദ്ധിപരവുമായ തീരുമാനമാണ് ഐ.എന്‍.എല്‍ കൈക്കൊണ്ടതെന്ന് മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. ഐ.എന്‍.എല്‍ യു.ഡി.എഫിനൊപ്പംനിന്നാല്‍ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും തങ്ങള്‍ മാനസികമായി യോജിച്ചുകഴിഞ്ഞുവന്നും ചെര്‍ക്കളം പറഞ്ഞു.
ഇടതുബന്ധം ഉപേക്ഷിക്കാനുള്ള ഐ.എന്‍.എല്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്്ലിംലീഗ് നിയമസഭ പാര്‍ട്ടി ലീഡര്‍ സി ടി അഹമ്മദലി പറഞ്ഞു.
അതിനിടെ, കാസര്‍കോഡ് ജില്ലാ പഞ്ചായത്തിലും ബ്ളോക്ക് പഞ്ചായത്തിലും ചില പഞ്ചായത്തുകളിലും ഐ.എന്‍.എല്‍ പിന്തുണയോടെ സി.പി.എം നേതൃത്വത്തിലുള്ള ഭരണത്തിനെതിരേ അവിശ്വാസപ്രമേയത്തിന് യു.ഡി.എഫ് തയ്യാറെടുക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ അടുത്തയാഴ്ച അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കുമെന്നാണറിയുന്നത്. യു.ഡി.എഫിന് നിലവില്‍ എട്ടംഗങ്ങളുണ്ട്. ഐ.എന്‍.എല്‍ അംഗം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതോടെ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണം അട്ടിമറിയും.

പരിസ്ഥിതി സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യുക: തങ്ങള്‍

on

കോഴിക്കോട്: യാതൊരു ധാര്‍മികതയുമില്ലാതെ പ്രകൃതിക്കു നേരെ മനുഷ്യന്‍ നടത്തുന്ന കടന്നാക്രമണവും ചൂഷണവുമാണ് ഇന്ന് മനുഷ്യനനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്നും ഇത്തരം ചൂഷണങ്ങള്‍ക്കെതിരായ പ്രതിജ്ഞയാണ് പാരിസ്ഥിതിക ദിനങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ആവശ്യമായതെല്ലാം പ്രകൃതി കനിഞ്ഞരുളിയിട്ടും മനുഷ്യന്റെ ഉപഭോഗ ഭ്രമം അവനെ ദയാരഹിതമായ പ്രകൃതി ചൂഷണത്തിന് പ്രേരിപ്പിക്കുകയാണ്. പരിസ്ഥിതി എല്ലാ ജീവജാലങ്ങള്‍ക്കും വസിക്കാനും ഉപയോഗിക്കാനുമുള്ളതാണ്. മനുഷ്യനെ പോലെ ഇവിടെ ജീവിക്കാന്‍ എല്ലാ ജീവികള്‍ക്കും അവകാശമുണ്ട്. പക്ഷേ മനുഷ്യന്‍ അതിനെ അമിതമായി ചൂഷണം ചെയ്യുന്നതുമൂലം പല ജീവികള്‍ക്കും വംശനാശം നേരിട്ടിട്ടും ഭാവി തലമുറയെ കുറിച്ചോ, പ്രപഞ്ചത്തിലെ ആവാസ വ്യവസ്ഥ നശിക്കുന്നതിനെ കുറിച്ചോ മനുഷ്യന്‍ ബോധവാനാകുന്നില്ല. ഇതു വന്‍ വിപത്തിലേക്കാണ് അവനെ കൊണ്ടെത്തിക്കുക. മരങ്ങള്‍ വെച്ച് പിടിപ്പിച്ചും പരിപാലിച്ചും മനുഷ്യന്‍ അവന്റെ സാമൂഹിക കടമ നിറവേറ്റണം. 'ഹരിതം മനോഹരം' എന്നതൊരു സന്ദേശമായി എല്ലാവരും ഏറ്റെടുക്കണമെന്നും തങ്ങള്‍ പറഞ്ഞു.

യു.ഡി.എഫുമായി അടുക്കാനുള്ള ഐ.എന്‍.എല്ലിന്റെ തീരുമാനത്തില്‍ ഐ.എം.സി.സിക്ക് എതിര്‍പ്പ്

on

കുവൈത്ത് സിറ്റി: എല്‍.ഡി.എഫ് ബന്ധം വിഛേദിച്ച് യു.ഡി.എഫുമായി അടുക്കാനുള്ള ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ (ഐ.എന്‍.എല്‍) നീക്കത്തിനെതിരെ പാര്‍ട്ടിയുടെ പോഷക സംഘടനയായ ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.എം.സി.സി) കുവൈത്ത് ഘടകത്തിലെ ഒരു വിഭാഗം രംഗത്ത്. യു.ഡി.എഫുമായി ചേരുകയാണെങ്കില്‍ ഐ.എം.സി.സി കുവൈത്ത് ഘടകം ഐ.എന്‍.എല്ലുമായുള്ള ബന്ധം വിഛേദിക്കാനാണ് തീരുമാനം. മുന്‍പ്രസിഡന്റ് സത്താര്‍ കുന്നിലിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് യു.ഡി.എഫ് ബന്ധത്തെ എതിര്‍ക്കുന്നത്. യു.ഡി.എഫുമായി ചേരുകയാണെങ്കില്‍ മഹ്ബൂബെ മില്ലത്ത് കള്‍ച്ചറല്‍ ഫോറം രൂപവത്കരിച്ച് പാര്‍ട്ടിയില്‍ വേറിട്ട് നില്‍ക്കാനാണ് തീരുമാനമെന്ന് സത്താര്‍ കുന്നില്‍ പറഞ്ഞു. നിലവിലെ കമ്മിറ്റിയിലെ പ്രധാന ഭാരവാഹികള്‍ ഉള്‍പ്പെടെ തങ്ങള്‍ക്കൊപ്പമാണെന്നും സത്താര്‍ അവകാശപ്പെട്ടു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന ഐ.എന്‍.എല്ലിന് മുന്നണി പ്രവേശം പോലും അനുവദിക്കാത്ത എല്‍.ഡി.എഫിന്റെ നിലപാടില്‍ അമര്‍ഷമുണ്ടെങ്കിലും അതിന്റെ പേരില്‍ മാത്രം യു.ഡി.എഫില്‍ ചേരുന്നത് പാര്‍ട്ടിയുടെ ആശയത്തെ ബലികഴിക്കലാണെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്.

ലോക പരിസ്ഥിതി ദിനാചരണം : `നാളേയ്‌ക്കൊരു തണല്‍':

on Jun 4, 2010

`നാളേയ്‌ക്കൊരു തണല്‍': എസ്‌ എസ്‌ എഫ്‌ രണ്ടുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും
കാസര്‍കോട്‌: വര്‍ധിച്ചുവരുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനും ആഗോള താപനത്തിന്റെ ദുരിതത്തില്‍ നിന്ന്‌ ഭൂമിയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമാക്കി എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റി `നാളേയ്‌ക്കൊരു തണല്‍' പദ്ധതി നടപ്പിലാക്കുന്നത്‌. സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനമായ ശനിയാഴ്‌ച രണ്ടുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയാണ്‌ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനം. 2010 അന്താരാഷ്‌ട്ര ജൈവവൈവിധ്യ വര്‍ഷമായി ആചരിക്കുന്ന സവിശേഷ സാഹചര്യം കൂടി പരിഗണിച്ച്‌ പരിസ്ഥിതി ബോധവത്‌കരണം, പ്ലാസ്റ്റിക്‌ നിര്‍മാര്‍ജനം, ജൈവവൈവിധ്യസംരക്ഷണം തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ചിത്താരി ഉള്‍പ്പെടെ ജില്ലയിലെ 300 കേന്ദ്രങ്ങളില്‍ നാളെ രാവിലെ 10ന് നടക്കുന്ന പ്രത്യേക ചടങ്ങിന്റെ ഭാഗമായാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്

D.Y.F.I ജില്ലയില്‍ അരലക്ഷം തൈ നടും 'ഭൂമിക്കായി ഒരാള്‍ ഒരു മരം' .

കാസര്‍കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭൂമിയെ സംരക്ഷിക്കാന്‍ ശനിയാഴ്ച ജില്ല ഒറ്റക്കെട്ടായി രംഗത്തിറങ്ങും. പ്രകൃതിയുടെ ജീവവായുവായ മരം നട്ട് പിടിപ്പിക്കാനുള്ള പദ്ധതിക്കാണ് വിവിധ സംഘടനകള്‍ രൂപം നല്‍കിയത്. സ്കൂളുകളും ഓഫീസുകളും പൊതുസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ക്ളബ്ബുകളും ഈ സംരംഭത്തില്‍ പങ്കാളികളാകും. ലക്ഷക്കണക്കിന് മരം ഒറ്റദിവസംകൊണ്ട് നടാനുള്ള ഒരുക്കത്തിലാണ് സംഘടനകള്‍. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ 50,000 വൃക്ഷത്തൈകള്‍ നടും. ബ്ളോക്ക് തലങ്ങളില്‍ ഇതിനായി പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. 'ഭൂമിക്കായി ഒരാള്‍ ഒരു മരം' എന്ന മുദ്രവാക്യവുമായാണ് ഡിവൈഎഫ്ഐ ഹരിതകേരളം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

കാഞ്ഞങ്ങാട്ടുള്ള കേരള ഹജ്ജ് വെല്‍ഫെയര്‍ - ഹജ്ജ് അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ സൗകര്യം

on

കാഞ്ഞങ്ങാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചവര്‍ക്കുള്ള അപേക്ഷാഫോറം തപ്പാല്‍ വഴി 10നകം ലഭിക്കും. കാഞ്ഞങ്ങാട്ടുള്ള കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറം ജില്ലാ കമ്മിറ്റി ഓഫീസില്‍ അപേക്ഷാഫോറം പൂരിപ്പിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.
വര്‍ഷങ്ങളായി ഹജ്ജ് സേവനം നടത്തുന്ന നേത്രത്വം നല്‍കുന്നത് അഷ്‌റഫ്‌ ഹസ്സന്‍ ഹാജിയും മുജീബ് ഉം ആകുന്നു.

സൈക്കിള്‍ ചവിട്ടി മൊബൈല്‍ ചാര്‍ജ് ചെയ്യാം

on

സൈക്കിള്‍ ചവിട്ടുന്നത് ആരോഗ്യത്തിന് നന്നെന്ന് ഡോക്ടര്‍മാര്‍ പറയും. നല്ല വ്യായാമമാണത്. ഇനി മുതല്‍ വ്യായാമം മാത്രമല്ല, മൊബൈല്‍ ചാര്‍ജിങും സൈക്കിള്‍ ചവിട്ടുക വഴി സാധ്യമാകും. കറണ്ടില്ലെന്ന് കരുതി ഇനി വിഷമിക്കേണ്ടെന്ന് സാരം.
പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയ ആണ് സൈക്കിളില്‍ ഉപയോഗിക്കുന്നതരം ഡൈനാമോ ഉപയോഗിച്ച് മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള കിറ്റ് പുറത്തിറക്കിയത്. വൈദ്യുതി ലഭ്യതയില്‍ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ വിപണി പിടിക്കുക എന്നതാണ് നോക്കിയയുടെ ഈ പുതുപരീക്ഷണത്തിന്റെ ലക്ഷ്യം.
സൈക്കിള്‍ ചവിട്ടലിന്റെ വ്യായാമഗുണം മനസ്സിലാക്കി സൈക്ലിങ് പതിവാക്കുന്നവരും കൂടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നോക്കിയയുടെ പരീക്ഷണം മൊബൈല്‍ വിപണിയില്‍ ചലനമുണ്ടാക്കുമെന്നാണ് കരുതുന്നത്.
കെനിയയിലാണ് നോക്കിയ ആദ്യമായി ഇത്തരം കിറ്റ് പുറത്തിറക്കിയിരിക്കുന്നത്. സൈക്കിളില്‍ ഉപയോഗിക്കുന്ന ബോട്ടില്‍ഡൈനാമോ ആണ് ചാര്‍ജര്‍ കിറ്റിലും ഉപയോഗിച്ചിരിക്കുന്നത്. സൈക്കിള്‍ ടയര്‍ കറങ്ങുന്നതനുസരിച്ച് ഡൈനാമോയിലെ കോയില്‍ കറങ്ങുമ്പോഴാണ് കറന്റ് ഉത്പാദിപ്പിക്കപ്പെടുന്നത്.
മണിക്കൂറില്‍ ആറ് കിലോമീറ്റര്‍ വേഗതയില്‍ സൈക്കിള്‍ ചവിട്ടിയാല്‍ പോലും ഈ ഡൈനാമോ കിറ്റുപയോഗിച്ച് മൊബൈല്‍ റീചാര്‍ജ് ചെയ്യാനാവും. രണ്ട് മീറ്റര്‍ ചാര്‍ജര്‍ ജാക്കുള്ള മൊബൈലുകളിലെല്ലാം ഉപയോഗിക്കാവുന്ന തരത്തിലാണ് ഡൈനാമോ കിറ്റിന്റെ രൂപകല്പന.
പത്ത് മിനിറ്റ് സൈക്കിള്‍ ചവിട്ടിയാല്‍ 28 മിനിറ്റ് സംസാരിക്കാനോ 37 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ മോഡില്‍ പ്രവര്‍ത്തിക്കാനോ ഉള്ള വൈദ്യുതി ലഭിക്കും. ആറാഴ്ചവരെ ചാര്‍ജ് നില്ക്കുന്ന നാല് പുതിയ മോഡലുകളും നോക്കിയ ഉടന്‍ പുറത്തിറക്കും.

കാഞ്ഞങ്ങാട് ലോക ഫുട്‌ബോള്‍ ആരവത്തില്‍

on

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടും പരിസരങ്ങളും ലോക ഫുട്‌ബോള്‍ ആരവത്തിലായി. വിവിധ ടീമുകളെ അഭിനന്ദിച്ചും, ആശംസകള്‍ നേര്‍ന്നും പടുകൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകളാണ് വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുള്ളത്. ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം മത്സരത്തെ കാത്തിരിക്കുകയാണ്.
കാഞ്ഞങ്ങാട്, ആറങ്ങാടി, മാവുങ്കാല്‍ ആനന്ദാശ്രമം, അമ്പലത്തറ, അതിഞ്ഞാല്‍, തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം അഞ്ചാള്‍ ഉയരത്തിലുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങളിലും താരങ്ങളുടെ ചിത്രമടങ്ങിയ പ്രചരണ തോരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ആരാധകര്‍ ഏറെയുള്ള അര്‍ജന്റീനന്‍ ടീമിനാണ്. അര്‍ജന്റീന ടീമിന്റെ ഫഌക്‌സ് ബോര്‍ഡുകളാണ് കൂടുതലായും സ്ഥാപിച്ചുകഴിഞ്ഞിട്ടുള്ളത്. ഒരു ഫുട്‌ബോള്‍ ആരാധകന്‍ ആവേശം മൂത്ത് സ്വന്തം കാറിന്റെ പിന്‍ഭാഗത്ത് അര്‍ജന്റീന എന്ന് പേരെഴുതി വെക്കുക കൂടി ചെയ്തു.

ഐ.എന്‍.എല്‍. തീരുമാനം ബുദ്ധി പരം: സി.ടി

on

കാസര്‍കോട്‌: ഇടതു മുന്നണിയുമായുള്ള ബന്ധം വിഛേദിച്ച നാഷണല്‍ ലീഗ്‌ തീരുമാനം ധീരവും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള തീരുമാനം ബുദ്ധിപരവുമാണെന്ന്‌ മുസ്‌ലിം ലീഗ്‌ നിയമസഭാ പാര്‍ട്ടി ലീഡര്‍ സി.ടി.അഹമ്മദലി അഭിപ്രായപ്പെട്ടു. പഞ്ചായത്ത്‌ രാജ്‌ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം ഗ്രാമങ്ങളുടെ പുരോഗതിയും ജനങ്ങളുടെ ക്ഷേവും ഉറപ്പു വരുത്തേണ്ട മിനി സര്‍ക്കാറുകളാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. സംസ്ഥാനത്ത്‌ ഇന്ന്‌ ഇടതു പക്ഷം ഭരിക്കുന്നിടത്തെല്ലാം വികസനം പ്രാവര്‍ത്തികമാക്കുന്നതിനും വിവിധ സഹായങ്ങള്‍ക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതും പാര്‍ട്ടി പ്രവര്‍ത്തനവും അംഗത്വവും മാനദണ്‌ഡമാക്കി രാഷ്‌ട്രീയ കൈകടത്തല്‍ നടത്തിയിരിക്കുകയാണ്‌. നാഷണല്‍ ലീഗ്‌ പിന്തുണയോടെ കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യു.ഡി.എഫിന്‌ നേടാനും വിഭാഗീയത കാണാതെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാനും കഴിയും സി.ടി. പറഞ്ഞു.

നിലവിലുള്ള സ്ഥാനങ്ങള്‍ രാജിവെക്കില്ല: സിറാജ്‌ സേഠ്‌

on

ബേക്കല്‍: തെരഞ്ഞെടുക്കപ്പെട്ട സീറ്റുകള്‍ രാജിവെക്കില്ലെന്നും, നോമിനേറ്റ്‌ സ്ഥാനങ്ങള്‍ ഒഴിയുമെന്നും ഐഎന്‍.എല്‍ അഖിലേന്ത്യാ സെക്രട്ടറി സിറാജ്‌ സേഠ്‌ ബേക്കലില്‍ പറഞ്ഞു. പുതിയ പശ്ചാത്തലത്തില്‍ സി.പി.എം. നിലപാട്‌ ക്രിസ്‌ത്യന്‍-മുസ്‌ലിം മത ന്യൂനപക്ഷങ്ങള്‍ക്ക്‌ അനുയോജ്യമല്ല. മുഖ്യമന്ത്രി നടത്തിയ പ്രസ്ഥാവന ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സിറാജ്‌ സേഠ്‌ അഭിപ്രായപ്പെട്ടു. യു.ഡി.എഫില്‍ ഒരു മിച്ച്‌ പ്രവര്‍ത്തിക്കാനുള്ള മേഖല കണ്ടെത്തി. ചര്‍ച്ചക്കുള്ള സമയം അതിക്രമിച്ച്‌ കഴിഞ്ഞെന്നും സിറാജ്‌ സേഠ്‌ പറഞ്ഞു. എല്‍.ഡി.എഫുമായി ബന്ധം വിച്ഛേദിച്ചു. ഐഎന്‍.എലിന്‌ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ്‌ ലക്ഷ്യം. കെ.പി.സി.സിയില്‍ നിന്നും ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി പറഞ്ഞു.

ഇസ്രയേല്‍ ഭീകരത: CITU സായാഹ്ന ധര്‍ണ നടത്തി

on

കാസര്‍കോട്: ഗാസയിലെ പലസ്തീന്‍കാര്‍ക്ക് മരുന്നുകളും ഭക്ഷ്യസാധനങ്ങളുമായി ജീവകാരുണ്യ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കപ്പല്‍ ആക്രമിച്ച് നിരപരാധികളെ കൊന്നൊടുക്കിയ ഇസ്രയേല്‍ ഭീകരതക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തില്‍ കാഞ്ഞങ്ങാടും ചെര്‍ക്കളയിലും സായാഹ്നധര്‍ണ നടത്തി. ചെര്‍ക്കളയിലെ ധര്‍ണ സിഐടിയു ജില്ലാസെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വിനായകന്‍ അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാസെക്രട്ടറി കെ രാഘവന്‍, കെ വി ഗോവിന്ദന്‍, പി എസ് അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി എം നന്ദകുമാര്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലെ ധര്‍ണ സിഐടിയു ജില്ലാവൈസ്പ്രസിഡന്റ് പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കെ പ്രഭാകരന്‍, കെ ഭാസ്കരന്‍, വി ശിവദാസന്‍, കെ വി ശശി എന്നിവര്‍ സംസാരിച്ചു. എ തമ്പാന്‍നായര്‍ അധ്യക്ഷനായി. എം കെ സതീശന്‍ സ്വാഗതം പറഞ്ഞു.

ഇസ്രയേല്‍ ഭീകരത: CITU സായാഹ്ന ധര്‍ണ നടത്തി

on

കാസര്‍കോട്: ഗാസയിലെ പലസ്തീന്‍കാര്‍ക്ക് മരുന്നുകളും ഭക്ഷ്യസാധനങ്ങളുമായി ജീവകാരുണ്യ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കപ്പല്‍ ആക്രമിച്ച് നിരപരാധികളെ കൊന്നൊടുക്കിയ ഇസ്രയേല്‍ ഭീകരതക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തില്‍ കാഞ്ഞങ്ങാടും ചെര്‍ക്കളയിലും സായാഹ്നധര്‍ണ നടത്തി. ചെര്‍ക്കളയിലെ ധര്‍ണ സിഐടിയു ജില്ലാസെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വിനായകന്‍ അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാസെക്രട്ടറി കെ രാഘവന്‍, കെ വി ഗോവിന്ദന്‍, പി എസ് അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി എം നന്ദകുമാര്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലെ ധര്‍ണ സിഐടിയു ജില്ലാവൈസ്പ്രസിഡന്റ് പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കെ പ്രഭാകരന്‍, കെ ഭാസ്കരന്‍, വി ശിവദാസന്‍, കെ വി ശശി എന്നിവര്‍ സംസാരിച്ചു. എ തമ്പാന്‍നായര്‍ അധ്യക്ഷനായി. എം കെ സതീശന്‍ സ്വാഗതം പറഞ്ഞു.

നിത്യാനന്ദ പോളിടെക്നിക്: മാനേജ്മെന്റ് സീറ്റ് പ്രവേശനം നിയമവിരുദ്ധം: എസ്എഫ്ഐ

on

നിത്യാനന്ദ പോളിടെക്നിക്: മാനേജ്മെന്റ് സീറ്റ് പ്രവേശനം നിയമവിരുദ്ധം: എസ്എഫ്ഐ
കാഞ്ഞങ്ങാട്: സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജില്‍ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നിലവിലെ മാനേജ്മെന്റ് സമിതി നടത്തരുതെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പോളിയുടെ ഭരണം നടത്തുന്നത് സ്വാമി നിത്യാനന്ദാവിദ്യാകേന്ദ്രം എന്ന സൊസൈറ്റിയാണ്. 1964 ല്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി നിയമപരമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇപ്പോള്‍ കാലഹരണപ്പെട്ട സൊസൈറ്റിയുടെ പട്ടികയിലാണ് വിദ്യാകേന്ദ്രത്തെ റജിസ്ട്രേഷന്‍ വകുപ്പ് ഉള്‍പ്പെടുത്തിയത്. നിലവില്‍ മാനേജ്മെന്റ് സമിതി എന്ന നിലയില്‍ പോളിടെക്നിക് കാര്യങ്ങളില്‍ ഇടപെടുന്നവര്‍ അംഗീകാരമില്ലാത്ത സൊസൈറ്റി ഭാരവാഹികളാണ്.
ഇവര്‍ മാനേജ്മെന്റ് സീറ്റുകളില്‍ കോഴ വാങ്ങി അഡ്മിഷന്‍ നടത്തുന്നത് നിയമവിരുദ്ധമാണ്. മാനേജ്മെന്റ് സീറ്റിലേക്കുള്ള വിദ്യാര്‍ഥിപ്രവേശനത്തിനും അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുന്നതിനും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുന്നുണ്ട്. മാനേജ്മെന്റിന്റെ അംഗീകാരം സംബന്ധിച്ച് ആക്ഷേപമുയര്‍ന്നതോടെ രക്ഷിതാക്കളും ജീവനക്കാരും വിദ്യാര്‍ഥികളും ആശങ്കയിലാണ്. 1963 ല്‍ തുടങ്ങിയ പോളിടെക്നിക്കിന്റെ ഭൌതികസാഹചര്യം മെച്ചപ്പെടുത്താന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഓട്ടോമൊബൈല്‍ കോഴ്സിന് ആധുനിക സാങ്കേതിക സംവിധാനങ്ങളോ, ഡ്രൈവിങ് പഠനത്തിന് നല്ല വാഹനങ്ങളോ ഇല്ല. 15 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെങ്കിലും കളിസ്ഥലമില്ല. ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന്‍ താല്‍പര്യമെടുക്കാത്ത മാനേജ്മെന്റ് സ്വാശ്രയ മേഖലയില്‍ എജിനിയറിങ് കോളേജ് ആരംഭിക്കാന്‍ ശ്രമിക്കുകയാണ്. സ്വാശ്രയസ്ഥാപനത്തിന് എസ്എഫ്ഐ എതിരല്ല. സാമൂഹ്യനീതി ഉറപ്പ്വരുത്തിക്കൊണ്ടാകണം സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത്. ഇതിന്റെ നടപടിക്രമം സുതാര്യമായിട്ടല്ല നടക്കുന്നത്.

കര്‍ണാടക കേന്ദ്രീകരിച്ച് ഒരു ലോബി ആശ്രമത്തെ മറയാക്കി നടത്തുന്ന ഏകപക്ഷീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉയര്‍ത്തിയ ആശങ്കകളുടെ പശ്ചാത്തലത്തില്‍ പോളിടെക്നിക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ സബീഷ്, പ്രസിഡന്റ് എം സുമേഷ്, പി നൂര്‍ജഹാന്‍, ടി വി രജീഷ്കുമാര്‍, അജിത്ത് പന്നിക്കുന്ന്, വി ഗിനീഷ്, നയനന്‍, അരു എന്നിവര്‍ പങ്കെടുത്തു.

ചാലിങ്കാലില്‍ പട്ടാപകല്‍ വീട്ടില്‍ നിന്നും 15 പവന്‍ കവര്‍ന്നു

on

കാഞ്ഞങ്ങാട്‌: പുല്ലൂര്‍ ചാലിങ്കാലില്‍ പട്ടാപകല്‍ വീട്‌ കുത്തിതുറന്ന്‌ 15 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ചാലിങ്കാലിലെ സുഹറയുടെ വീട്ടില്‍ നിന്നുമാണ്‌ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്‌തത്‌. വ്യാഴാഴ്‌ച്ച രാവിലെ സുഹറ കുട്ടികളെ സ്‌കൂളിലേക്ക്‌ കൊണ്ടുവിടാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീട്ടിന്റെ പൂട്ട്‌ തകര്‍ത്ത്‌ അകത്തു കയറിയ മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുകയായിരുന്നു. സുഹറയുടെ പരാതിയില്‍ അമ്പലത്തറ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. വീടിനെ കുറിച്ച്‌ ശരിക്കുമറിയുന്ന ആരെങ്കിലുമായിരിക്കും കവര്‍ച്ചയ്‌ക്ക്‌ പിന്നിലെന്ന്‌ പോലീസ്‌ സംശയിക്കുന്നു.

സുന്നി ആദര്‍ശസമ്മേളനം

on Jun 3, 2010

കാഞ്ഞങ്ങാട്: അഹലുസ്സുന്ന സന്ദേശം പ്രമാണം . എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 500 കേന്ദ്രങ്ങളില്‍ നടക്കുന്ന എസ് വൈ എസ് ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി അജാനൂര്‍ പഞ്ചായത്ത്‌ എസ്‌.വൈ.എസ്‌ ആദര്‍ശ സമ്മേളനം കെ.മഹ്‌മൂദ്‌ ഹാജിയുടെ അധ്യക്ഷതയില്‍ സി.അബ്‌ദുല്ല ഹാജി ഉദ്‌ഘാടനം ചെയ്‌തു. റഫീഖ്‌ സഅദി മുഖ്യപ്രഭാഷണം നടത്തി.ഹസ്‌ബുല്ല തളങ്കര പഠനക്ലാസിനു നേതൃത്വം നല്‍കി. സി.എ.ഹമീദ്‌ മൗലവി സ്വാഗതവും അഷ്‌റഫ്‌ തായല്‍ നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട് നാടന്‍ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ സ്‌ഫോടനം: മധ്യവയസ്‌ക്കന് പരിക്കേറ്റു

on Jun 2, 2010

കാഞ്ഞങ്ങാട്: ചിറ്റാരിക്കല്‍ നാടന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മധ്യവയസ്‌ക്കന് പരിക്കേറ്റു. ചിറ്റാരിക്കാല്‍ എളേരിയിലെ മൗഗഌ നാരായണന്‍ (45)ആണ് പരിക്കേറ്റത്. ഇന്നലെ സന്ധ്യക്ക് വീട്ടില്‍ വെച്ച് നാടന്‍ ബോംബ് നിര്‍മ്മിക്കുമ്പോള്‍ അത് പൊട്ടിത്തെറിക്കുകയായിരുന്നു. നാരായണന്റെ കൈപത്തി തകരുകയും, ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാരാണന്റെ പേരില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു

മാണിക്കോത്ത് മടിയന്‍ - പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

on Jun 1, 2010

കാഞ്ഞങ്ങാട്: സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി മെമ്പറും, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ടുമായ പി. കുഞ്ഞിക്കണ്ണന്‍ (65) അന്തരിച്ചു. ഇന്നു രാവുലെ പത്ത് മണിയോടെയാണ് അന്ത്യം. നെഞ്ച് വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കര്‍ഷക തൊഴിലാളിയൂണിയന്റെ ജില്ലാ കമ്മിറ്റി മെമ്പറും, വെള്ളിക്കോത്ത് ദിനേശ് ബീഡി സംഘം പ്രസിഡണ്ടും കൂടിയാണ് ഇദ്ദേഹം. പത്ത് വര്‍ഷം മുമ്പ് സി.എം.പിയുടെ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. മൃതദേഹം മടിയന്‍ ജയ് ജവാന്‍ വായനശാലയില്‍ പൊതുദര്‍ശനത്തിന് വെച്ചു. 11 മണിയോടെ കുന്നുമ്മല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.ഭാര്യ: രോഹിണി. ഏകമകന്‍ സുര്‍ജിത് : സഹോദരങ്ങള്‍, സുബ്രഹ്മണ്യന്‍, മാണിക്കുഞ്ഞി, കുഞ്ഞികൃഷ്ണന്‍.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com