ഹഡ്കോ വായ്പയായി; അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡിന് ശാപമോക്ഷമാകുന്നു

on Jul 15, 2012

കാഞ്ഞങ്ങാട്: അനിശ്ചിതത്വത്തിലായിരുന്ന അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡിന് ശാപമോക്ഷമാകുന്നു. ഹഡ്കോയില്‍നിന്ന് അഞ്ചുകോടി രൂപ വായ്പ അനുവദിച്ചതോടെ നഗരസഭയുടെ ഈ സ്വപ്ന പദ്ധതി പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ തളിര്‍ത്തിരിക്കുകയാണ്.
എത്ര പണിതിട്ടും പണിതീരാത്ത അവസ്ഥയിലായിരുന്നു നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡ്. നിര്‍മാണം തുടങ്ങി അഞ്ചുവര്‍ഷം പിന്നിട്ടപ്പോഴും ബസ്സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായില്ല. സാമ്പത്തിക പ്രതിസന്ധിയും സാങ്കേതിക തടസ്സങ്ങളും നിര്‍മാണം ഇഴഞ്ഞുനീങ്ങാനിടയാക്കി. ഒടുവില്‍, നിര്‍മാണം പൂര്‍ണമായും നിലച്ച മട്ടിലുമായി.
2007 ജനുവരി 23ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 1998ല്‍ വി. ഗോപി നഗരസഭാ ചെയര്‍മാനായിരിക്കെയാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങിയത്.
അഞ്ചര ഏക്കര്‍ സ്ഥലത്താണ് ബസ്സ്റ്റാന്‍ഡ് നിര്‍മാണം. ഇതിനോട് ചേര്‍ന്ന് ഡ്രെയിനേജ് സംവിധാനങ്ങള്‍ക്കായി ഒന്നര ഏക്കര്‍ സ്ഥലം വേറെയും ഏറ്റെടുത്തിട്ടുണ്ട്. കെട്ടിട നിര്‍മാണം ഉള്‍പ്പെടെ മൂന്നുകോടിയിലേറെ രൂപ ഇതിനകം ചെലവഴിച്ചു. ബസ്സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണവും ഒരു കെട്ടിടത്തിന്‍െറ രണ്ടും മൂന്നും നിലകളും മറ്റൊരു കെട്ടിടത്തിന്‍െറ മൂന്നാംനിലയുടെയും പണി നടക്കേണ്ടതുണ്ട്. ഇതിനുപുറമെ, കെട്ടിടങ്ങളിലും ബസ്സ്റ്റാന്‍ഡിലും വൈദ്യുതീകരണവും ഓവുചാല്‍ നിര്‍മാണവും ബാക്കിയുണ്ട്. ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് നേരത്തെ കേരള അര്‍ബന്‍ ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷനില്‍ (കെ.യു.ഡി.എഫ്.സി)നിന്ന് വായ്പയെടുത്തിരുന്നു. ഇതില്‍ ഒരുകോടി രൂപ ഹഡ്കോ വായ്പയില്‍നിന്ന് നല്‍കണം. ബസ്സ്റ്റാന്‍ഡ് സംബന്ധിച്ച രേഖകള്‍ കെ.യു.ഡി.എഫ്.സിയിലാണുള്ളത്. വായ്പ അടച്ചുതീര്‍ത്തശേഷം ഈ രേഖകള്‍ ഹഡ്കോക്ക് കൈമാറേണ്ടതുണ്ട്.
ഇനി ഉടമ്പടി ഒപ്പുവെക്കുന്ന മുറക്ക് ഹഡ്കോ വായ്പ ലഭ്യമാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ ഹസീന താജുദ്ദീന്‍ പറഞ്ഞു.
ഒന്നും രണ്ടും ഘട്ട നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാംഘട്ട പ്രവൃത്തി ജൂലൈ 26നകം ടെന്‍ഡര്‍ നല്‍കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ടുപോകുകയാണ്. മൂന്നാംഘട്ട പ്രവൃത്തിയുടെ പ്ളാന്‍ തയാറാക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷംതന്നെ പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ചെയര്‍പേഴ്സന്‍ പറഞ്ഞു.
ബസ്സ്റ്റാന്‍ഡിന്‍െറ നിര്‍മാണം മുഴുവനായും പൂര്‍ത്തിയാക്കാന്‍ ഏഴുകോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷയെന്നും ഷോപ്പിങ് കോംപ്ളക്സ് കെട്ടിടം പൂര്‍ത്തിയായാല്‍ കടമുറികളില്‍നിന്ന് ഡെപ്പോസിറ്റ് ഇനത്തില്‍ കിട്ടുന്ന തുക കൊണ്ടുതന്നെ ആവശ്യം നിറവേറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും ഹസീന താജുദ്ദീന്‍ പറഞ്ഞു.
നിലവിലെ കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് സ്ഥലസൗകര്യത്തിന്‍െറ അപര്യാപ്തതകൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഇതേതുടര്‍ന്നാണ് അലാമിപ്പള്ളിയില്‍ പുതിയ ബസ്സ്റ്റാന്‍ഡിനായുള്ള പദ്ധതിക്ക് നഗരസഭ രൂപം നല്‍കിയത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com