ഒരു കൊടുവള്ളിക്കാരന്‍ ചരിത്രം തുറന്ന കഥ

on Jul 2, 2012


എണ്‍പതുകളിലെ സിനിമാക്കൊട്ടകകളുടെ അടക്കിപ്പിടിച്ച പിരിമുറുക്കത്തിലേക്ക് ഇരമ്പിക്കയറിയ 'ഷോലെ' രംഗങ്ങള്‍ മനസ്സില്‍ കടംകൊണ്ടുവേണം, നിര്‍ഭയ്‌സിങ് ഗുര്‍ജര്‍ എന്ന കൊള്ളത്തലവന്‍, കൊടുവള്ളിക്കാരന്‍ മുഹമ്മദിനെ നോക്കിയ നോട്ടം തിരിച്ചറിയാന്‍. ചമ്പല്‍ക്കാടുകളുടെ കഠിന നിശ്ശബ്ദതയില്‍ നിര്‍ഭയ് ഗുര്‍ജറും മുഹമ്മദും മുഖാമുഖം നിന്നു. ''എന്തു വേണം?''-ഇരുന്നൂറ്റിയമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊള്ളക്കാരന്റെ ചോദ്യം. ''താങ്കള്‍, ഈ മലയില്‍ നിന്ന് അടുത്ത മലയിലേക്ക് ഒഴിഞ്ഞുപോകണം''-മുഹമ്മദിന്റെ ഉത്തരം.

മമ്മത് തേടിയെത്തിയ മലയില്‍ നിന്ന്, അന്നത്തെ മധ്യപ്രദേശ്-ഉത്തര്‍പ്രദേശ് സര്‍ക്കാറുകള്‍ രണ്ടര ലക്ഷം രൂപ വിലയിട്ട തലയുമായി നിര്‍ഭയ് ഗുര്‍ജര്‍ മലയൊഴിഞ്ഞു. അങ്ങനെ, ആ മലയില്‍ നിന്ന് പിന്നെ, കെ.കെ. മുഹമ്മദ് കണ്ടെടുത്തത് ആയിരത്തിമുന്നൂറ് വര്‍ഷങ്ങള്‍ പഴക്കമുള്ള ബടേശ്വര്‍ ക്ഷേത്രസമുച്ചയം! വന്യവും വികലവുമായ അനാഥത്വത്തില്‍ മൂടിക്കിടന്ന പത്ത് ഹെക്ടര്‍ വിസ്തീര്‍ണമുള്ള ചരിത്രത്തില്‍ നിന്ന് നൂറോളം ക്ഷേത്രങ്ങള്‍ മുഹമ്മദ് മുങ്ങിയെടുത്തത് 2004-ല്‍.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭോപ്പാല്‍ സര്‍ക്കിളില്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായിരുന്നു അന്ന് മുഹമ്മദ്. ''നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ പത്തുപന്ത്രണ്ടെണ്ണം മാത്രമായിരുന്നു ഭേദപ്പെട്ട നിലയിലുണ്ടായിരുന്നത്. ബാക്കി ഭൂകമ്പത്തിലും കൈയേറ്റങ്ങളിലും തകര്‍ന്നടിഞ്ഞു. ഇനിയും നൂറിലേറെ ബാക്കിയുണ്ട്''-മുഹമ്മദ് പറഞ്ഞു.

സ്വപ്നങ്ങളും ചരിത്രങ്ങളും ഇണചേര്‍ന്ന ഇഷ്ട പദ്ധതികളില്‍ നിന്ന് ഔദ്യോഗിക വിരാമം നേടുംമുമ്പ് ഡല്‍ഹി ചെങ്കോട്ടയ്ക്കുള്ളിലെ ഔദ്യോഗിക വസതിയിലിരുന്ന് അദ്ദേഹം ഓര്‍മിക്കുകയായിരുന്നു. ചരിത്രത്തിനോടുള്ള ആസക്തി ഇനിയും ചുരത്തുന്ന കരളൊരെണ്ണം കാത്തുവെച്ചുകൊണ്ട്. ചമ്പല്‍ക്കാടുകളുടെ ചരിത്രനക്രൗര്യങ്ങളില്‍ നിന്ന് ഒരു കൗതുകസമുച്ചയം ഉരുവംകൊണ്ടതിന്റെ കഥ പകരണമെങ്കില്‍ ഒരു അനശ്വരവാണിജ്യചിത്രത്തിന്റെ പശ്ചാത്തലം കടംകൊള്ളേണ്ടിവരുമെന്ന് ഓര്‍ത്തുകൊണ്ടങ്ങനെ കേട്ടിരുന്നു. ചരിത്രം തുരന്നും തുറന്നും 1978-ല്‍ കെ.കെ. മുഹമ്മദ് ആരംഭിച്ച തീര്‍ഥാടനങ്ങള്‍ക്ക് ജൂണ്‍ 31-ന് താത്കാലിക വിരാമം.

പുതിയ കാലം, സ്വര്‍ണക്കടകള്‍കൊണ്ട് വേലികെട്ടിയ പഴയ കൊടുവള്ളി. കോഴിക്കോട് ജില്ലയിലെ ഈ ചെറു ഗ്രാമത്തിലെ ക്ലാസ്മുറികളില്‍നിന്നുതന്നെയാണ് കരിങ്കമണ്ണ് കുഴിയില്‍ വീട്ടില്‍ മുഹമ്മദിന് ചരിത്രത്തിന്റെ ഉള്‍വിളി കിട്ടിയത്. ''അന്ന് മലയാളം വായിക്കാന്‍ ഒത്തിരി ഇഷ്ടമായിരുന്നു. മൂന്ന് പുസ്തകങ്ങള്‍ എന്നെ ഏറെ സ്വാധീനിച്ചു. ഉമയനല്ലൂര്‍ ബാലകൃഷ്ണപിള്ളയുടെ 'ഭാരതത്തിന്റെ ഹൃദയഭൂമിയിലൂടെ' എന്ന പുസ്തകവും 'മാതൃഭൂമി' പ്രസിദ്ധീകരിച്ച നെഹ്രുവിന്റെ രണ്ട് രചനകളും- നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തലും, വിശ്വചരിത്രാവലോകനവും. ഈ പുസ്തകങ്ങള്‍ മുഹമ്മദിന്റെ ജീവിതത്തില്‍ വലിയ വ്യതിയാനം സൃഷ്ടിച്ചു. ''ചരിത്രത്തെ ചരിത്രമായി കാണാനും ചരിത്രത്തിന്റെ മാദകസൗന്ദര്യം ആസ്വദിക്കാനും'' കഴിഞ്ഞുവെന്ന് മുഹമ്മദ്.

ഹൈസ്‌കൂള്‍ പഠനം കൊടുവള്ളിയില്‍ കഴിഞ്ഞപ്പോള്‍ തുടര്‍പഠനം, ചരിത്രമുറങ്ങുന്ന എവിടെയെങ്കിലും വേണമെന്നായി മുഹമ്മദിന്. പരിചയക്കാരനൊരാള്‍ അലിഗഢ് സര്‍വകലാശാലയില്‍ ഉണ്ടായിരുന്നു. അവിടെ ചേര്‍ന്നു. പ്രീഡിഗ്രി കഴിഞ്ഞ് ചരിത്രത്തില്‍ ബിരുദവും ഉപരിപഠനവും. പക്ഷേ, പിഎച്ച്.ഡി.യിലേക്ക് പഠനം കടന്നപ്പോള്‍, മുഹമ്മദിന്റെ ജീവിതത്തില്‍ നിര്‍ണായകമായ ചില തടസ്സങ്ങള്‍. ചില ചരിത്രകാരന്മാര്‍ക്കിടയില്‍ വേരിറക്കിയ മാര്‍ക്‌സിസ്റ്റ് പിടിവാശിയുമായി ഒത്തുപോകാന്‍ കഴിഞ്ഞില്ല. ഇവരില്‍ പ്രമുഖന്‍ ഇര്‍ഫാന്‍ ഹബീബ്. ഹബീബുമായി പിണങ്ങിയപ്പോള്‍, മുഹമ്മദിന് അലിഗഢില്‍ തുടര്‍പഠനം നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് ഡല്‍ഹിയിലേക്ക്. ഡല്‍ഹിയില്‍ എ.എസ്.ഐ.യില്‍നിന്ന് പുരാവസ്തു പഠനത്തില്‍ ഡിപ്ലോമ നേടി. പക്ഷേ, ആദ്യജോലി കിട്ടിയത് അലിഗഢില്‍തന്നെ! അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റായി 1978 മുതല്‍ 1988 വരെ അലിഗഢില്‍.

ഇബാദത്ഖാന എന്ന വിസ്മയം


അലിഗഢ് കാലയളവിലാണ് 'വിസ്മയം വിതച്ചവ' എന്ന് മുഹമ്മദ്തന്നെ സ്വയം വിലയിരുത്തുന്ന ചില കണ്ടെത്തലുകളുടെ കാലം. സര്‍വമത സംഗമമായ 'ദീന്‍ ഇലാഹി'യുടെ രൂപവത്കരണം അക്ബര്‍ നടത്തിയെന്ന് കരുതപ്പെടുന്ന 'ഇബാദത്ഖാന' അതുവരെ ചരിത്രകാരന്മാര്‍ക്ക് ഊഹവും സങ്കല്പവുമായിരുന്നു. ആഗ്രയിലെ ഫത്തേപ്പൂര്‍ സിക്രിയില്‍നിന്ന് ഇബാദത്ഖാന മാത്രമല്ല, വടക്കേ ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളിയും നവരത്‌നങ്ങള്‍ വില്ക്കുന്ന മുഗള്‍ബസാറും മുഹമ്മദ് കണ്ടെത്തി. അക്കാലത്ത് എഴുതപ്പെട്ട ചില പുസ്തകങ്ങളിലും ചിത്രങ്ങളിലുംനിന്ന് ഈ അമ്യൂല്യ സങ്കല്പങ്ങള്‍ യാഥാര്‍ഥ്യമായപ്പോള്‍ പ്രായം 26 വയസ്സ്.

ഇവ എവിടെയാണെന്ന് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു. ഉയര്‍ന്ന കെട്ടിടങ്ങള്‍ കാട്ടി അത് ഇബാദത്ഖാനയാണെന്ന് പറയുന്നവരുണ്ടായിരുന്നു. മണ്ണിനടിയിലാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. ഞാന്‍ അന്വേഷണം തുടങ്ങി''-ഒടുവില്‍ മണ്ണ് കടഞ്ഞ് മുഹമ്മദ് സത്യം കണ്ടെത്തിയപ്പോള്‍, എതിര്‍ത്തവര്‍ക്കും വിശ്വസിക്കാതെ വഴിയില്ലെന്നായി. എന്നിട്ടും മുഹമ്മദിന്റെ ഗവേഷണഫലത്തെ എതിര്‍ത്ത് രണ്ടു പുസ്തകങ്ങള്‍തന്നെ പുറത്തിറങ്ങി. ''പക്ഷേ, എതിര്‍പ്പുകള്‍ അക്കാദമികമായിരുന്നില്ല- വ്യക്തിപരം.അതുകൊണ്ടുതന്നെ അത്തരം എതിര്‍പ്പുകള്‍ക്ക് ആയുസ്സുണ്ടായില്ല''-മുഹമ്മദ് പറയുന്നു.
നക്‌സല്‍ മടയിലേക്ക്

1988-ലാണ് കെ.കെ. മുഹമ്മദ് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയില്‍ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. മദ്രാസ് കേന്ദ്രത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായി തുടക്കം. തുടര്‍ന്ന് കാലം മൂടിയ വഴിത്താരകള്‍ തേടിയുള്ള തിടുക്കപ്പെട്ടുള്ള യാത്രയായി. 2003 ല്‍ ഛത്തീസ്ഗഢില്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായി പ്രവര്‍ത്തിക്കുമ്പോള്‍, രണ്ടായിരം വര്‍ഷമുള്ള സാംലൂര്‍ ക്ഷേത്രം പുനരുദ്ധരിച്ചത് നക്‌സലുകളുടെ മടയിലാണ്. അടുത്തകാലത്ത് റായ്പുര്‍ ജില്ലാ കളക്ടര്‍ പോള്‍ മേനോനെ തട്ടിക്കൊണ്ടുപോയ അതേ വനമേഖല. പൊളിഞ്ഞുകിടന്ന ക്ഷേത്രം നക്‌സലുകളുടെ ഒളിത്താവളമായിരുന്നു.

ക്ഷേത്ര പുനര്‍നിര്‍മാണത്തിനെത്തിയ മുഹമ്മദിനെയും സംഘത്തെയും നക്‌സലുകള്‍ പിടികൂടി. പരിഭ്രമം പുറത്തുകാട്ടാതെ മുഹമ്മദ് അവരോട് കാര്യങ്ങള്‍ വിശദീകരിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞാല്‍, അവിടത്തെ ആദിവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടൂ, പരിശോധിക്കാം. ഈ വിഷയങ്ങളിലൊന്നും അവര്‍ക്ക് പരാതിയുണ്ടായിരുന്നില്ല. പക്ഷേ, സംഭാവന വേണം. ചെറിയ സംഭാവനയാണെങ്കില്‍ തരാമെന്ന് മുഹമ്മദ്. പോരെങ്കില്‍ നിര്‍മാണ ഫണ്ടില്‍ നിന്ന് എടുക്കേണ്ടിവരുമെന്ന് പറഞ്ഞപ്പോള്‍, നക്‌സല്‍ സംഘം ചെറിയ സംഭാവന വാങ്ങി പിന്‍വാങ്ങി. ഒടുവില്‍ നക്‌സലുകളുടെ പിന്തുണയോടെത്തന്നെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തീകരിച്ചു.

ചമ്പല്‍ കൊള്ളക്കാരുടെ താവളത്തില്‍


ഭോപ്പാല്‍ സര്‍ക്കിളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്, തുടക്കത്തില്‍പ്പറഞ്ഞ ചമ്പല്‍ സംഭവം. കെട്ടുകഥകളുടെ ധാരാളിത്തം വിലാസമിട്ട ചമ്പല്‍ക്കാടുകളില്‍ നിന്ന് ക്ഷേത്ര പരമ്പരയുടെ വീണ്ടെടുപ്പ്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ചമ്പല്‍ക്കാടുകളിലായിരുന്നു ബടേശ്വര്‍ ക്ഷേത്ര സമുച്ചയത്തിന്റെ അവശിഷ്ടങ്ങള്‍. അവിടങ്ങളില്‍ മാത്രം കാണുന്ന അമൂല്യമായ വെള്ളക്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ഇരുന്നൂറോളം ശിവ-വിഷ്ണു ക്ഷേത്രങ്ങള്‍. 8-10 നൂറ്റാണ്ടുകളിലായിരുന്നു നിര്‍മാണം. 1920 മുതല്‍ സംരക്ഷിത സ്മാരകമാണെങ്കിലും കൊള്ളക്കാരുടെ മേച്ചില്‍ സ്ഥലമായിരുന്നതിനാല്‍ സര്‍ക്കാറുകള്‍ ഒളികണ്ണിട്ടുപോലും നോക്കാന്‍ ധൈര്യപ്പെടാത്ത പ്രദേശം.

2005 ല്‍ മുഹമ്മദും സംഘവുമെത്തുമ്പോള്‍ കൊള്ളക്കാരുടെ പതനകാലമായിരുന്നു. എന്നിട്ടും പത്തോളം പരമ്പരാഗത കൊള്ളസംഘങ്ങള്‍ ചമ്പലില്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശി നിര്‍ഭയ് ഗുര്‍ജര്‍ സിങ്. ''ഇടനിലക്കാരിലൂടെയാണ് ഞാനവിടെ ചെന്നത്. അല്ലാതെ ചെന്നാല്‍ അവര്‍ തട്ടിക്കൊണ്ടുപോകും. അങ്ങനെ ഞങ്ങള്‍ നാലുക്ഷേത്രങ്ങള്‍ പുനര്‍ നിര്‍മിച്ചു''. നാലു ക്ഷേത്രങ്ങളുടെ നിര്‍മാണം കഴിഞ്ഞപ്പോള്‍, ഇടനില വേണ്ട, മുഹമ്മദിനെ നേരില്‍ കാണണമെന്നായി കൊള്ളത്തലവന്‍. എന്നാല്‍, കൊല്ലാനോ, വളര്‍ത്താനോ എന്നറിയാതെ മുഹമ്മദും കുഴങ്ങി. ക്ഷേത്രാവശിഷ്ടങ്ങളിലൂടെ അലയുമ്പോള്‍ ഒരിക്കല്‍ മുഹമ്മദിനെ ദേഷ്യം പിടിപ്പിച്ച ഒരു സംഭവമുണ്ടായി.

ക്ഷേത്രത്തിനുള്ളിലിരുന്ന് ഒരാള്‍ ബീഡി വലിക്കുന്നു! ''ഇത്രയും വിശുദ്ധമായ ക്ഷേത്രത്തില്‍ ഇരുന്ന് ബീഡി വലിക്കാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ?''- മുഹമ്മദിന്റെ ചോദ്യം. ചോദ്യം കേട്ട് നടുങ്ങിയത് മുഹമ്മദിന്റെ ഒപ്പമുണ്ടായിരുന്ന സഹായി. ആരോടാണീ ചോദ്യം? ''വേണ്ട, അദ്ദേഹത്തോട് അങ്ങനെയൊന്നും ചോദിക്കരുത്''-സഹായിയുടെ വിലക്ക്. മുഹമ്മദ് ഉറപ്പിച്ചു. 'ഇത് നിര്‍ഭയ് തന്നെ!. ഭയന്നിട്ട് കാര്യമില്ല. ബുദ്ധിതന്നെ രക്ഷാമാര്‍ഗം. മുഹമ്മദ് നിര്‍ഭയിന്റെ അടുത്തുചെന്ന് ഇരുന്നു. നിങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്.

ഇല്ലെങ്കില്‍ ഈ വിഗ്രഹങ്ങളും വിലപിടിച്ച കല്ലുകളും വിദേശങ്ങളില്‍ കച്ചവടമായേനെ-കൊള്ളത്തലവനെ പുകഴ്ത്തി മുഹമ്മദിന്റെ തുടക്കം. മുഖസ്തുതിയില്‍ കൊള്ളക്കാരന്‍ വീണു. തനെന്തു ചെയ്യണമെന്ന് നിര്‍ഭയിന്റെ ചോദ്യം. ''താങ്കള്‍ ഇവിടെയിരുന്നാല്‍ ഞങ്ങളുടെ തൊഴിലാളികളാരും പേടിച്ചിട്ട് ഈ വഴി വരില്ല. അതിനാല്‍ താങ്കള്‍ ഇവിടം വിട്ട് അടുത്ത മലയിലേക്ക് പോകണം''-അങ്ങനെ നിര്‍ഭയ് മല മാറിക്കൊടുത്തു. പിന്നെ മുഹമ്മദും സംഘവും നൂറോളം ക്ഷേത്രങ്ങള്‍ പഴങ്കാലത്തുനിന്ന് മിനുക്കിയെടുത്തു. (2005 നവംബറില്‍ നിര്‍ഭയ് ഗുര്‍ജറെ പോലീസ് വെടിവെച്ചുകൊന്നു എന്നത് മറ്റൊരു ചരിത്രം).

എന്നാല്‍, കൊള്ളക്കാര്‍ ഒഴിഞ്ഞതോടെ, പ്രദേശം ഖനന മാഫിയകളുടെ കൈയിലായി. വിദേശങ്ങളില്‍ കോടിക്കണക്കിന് രൂപ വിലയുള്ള വെള്ളക്കല്ലുകള്‍ക്കായി അനധികൃത ഖനനം. പുതുക്കിപ്പണിത ക്ഷേത്രങ്ങളെയും ഈ ഖനനം ബാധിച്ചു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളെ സംരക്ഷിക്കുമെന്ന് കരുതിയെങ്കിലും മുഹമ്മദ് മുട്ടാത്ത വാതിലുകളില്ല. ഒടുവില്‍, അന്നത്തെ ആര്‍.എസ്.എസ്. മേധാവി സുദര്‍ശന് മുഹമ്മദ് കത്തെഴുതി. ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പി. സര്‍ക്കാറിന് നിര്‍ദേശം നല്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്തെഴുതിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. എന്നിട്ടും കഴിഞ്ഞ മാര്‍ച്ചില്‍ മാഫിയകളെ നേരിട്ട പോലീസ് സൂപ്രണ്ടിനെ ചമ്പലില്‍ വെടിവെച്ചുകൊന്നു. ഞാന്‍ എങ്ങനെയോ രക്ഷപ്പെട്ടതാണ് -മുഹമ്മദ് പറയുന്നു.
****

അശോക ചക്രവര്‍ത്തി നിര്‍മിച്ച ബുദ്ധസ്തൂപം ബിഹാറില്‍ കിഴക്കന്‍ ചമ്പാരനിലെ കസരിയയിലെ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയതാണ് മുഹമ്മദിനെ ആഗോള പ്രശസ്തനാക്കിയത്. ഭിക്ഷാപാത്രം അനുയായികള്‍ക്ക് കൊടുത്ത് 'താന്‍ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ മരിക്കു'മെന്ന് പ്രഖ്യാപിച്ച് ഖുഷി നഗറിലേക്ക് ബുദ്ധന്‍ നടന്നുനീങ്ങിയത് കസരിയായില്‍ നിന്നാണ്. മണ്ണിനടിയില്‍ മുങ്ങിക്കിടന്ന 104 അടി ഉയരമുള്ള സ്തൂപം. മുഹമ്മദും സംഘവും വീണ്ടെടുത്തു. അത് ലോകമെങ്ങുമുള്ള ബുദ്ധ കേന്ദ്രങ്ങളില്‍ മുഹമ്മദിന്റെ പേരുറപ്പിച്ചു. ''ഞാന്‍ ചെല്ലുമ്പോള്‍ 300 വൃക്ഷങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന ഒരു കുന്നുമാത്രമായിരുന്നു അവിടം''- മുഹമ്മദ് ഓര്‍മിക്കുന്നു. 1997-ലായിരുന്നു ഖനനമാരംഭിച്ചത്.
***
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ തേരോട്ടങ്ങള്‍ കാട്ടാന്‍ നിയോഗിക്കപ്പെട്ടത് മുഹമ്മദിനെയായിരുന്നു. ഹുമയൂണിന്റെ ശവകുടീരങ്ങള്‍ കാട്ടിയ മുഹമ്മദ് ഒബാമയെ മറ്റൊരത്ഭുതവും കാട്ടി. നിര്‍മാണത്തൊഴിലാളികളുടെ മക്കള്‍ക്കായി ഹുമയൂണ്‍ സ്മാരകത്തില്‍ മുഹമ്മദ് ആരംഭിച്ച സ്‌കൂള്‍... ആ സ്‌കൂളിനെ കുറിച്ച് ഒബാമ വിശദമായി ചോദിച്ചറിഞ്ഞു.
****

ചരിത്രം ചവിട്ടി നടന്ന മണ്ണില്‍ മുങ്ങിയും പൊങ്ങിയും മുഹമ്മദിന്റെ സഞ്ചാരം തീരുന്നില്ല.

എന്താണ് ബാക്കി നില്ക്കുന്ന സ്വപ്നപദ്ധതി?

ഇന്ത്യയിലെ അമൂല്യചരിത്രശേഖരങ്ങളുടെയും വിവിധ കലാ പദ്ധതികളുടെയും മാതൃകകള്‍ ഉള്‍പ്പെടുത്തി ഒരു റെപ്ലിക്കാ മ്യൂസിയം പണി തുടങ്ങിക്കഴിഞ്ഞു. പക്ഷേ, പണം പ്രശ്‌നമാണ്.

എന്താണ് ഗവേഷകനായ താങ്കളെ വിസ്മയിപ്പിച്ച
കണ്ടുപിടിത്തം?

അക്ബറിന്റെ ഇദത്ഖാന തന്നെ. അതൊരു വഴിത്തിരിവായിരുന്നു.

കേരളത്തില്‍ പട്ടണം മേഖലയിലെ ഗവേഷണം സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉയരുന്നുണ്ടല്ലോ?
ഗവേഷണവും ഖനനവും ഒക്കെ ചെയ്യേണ്ടത് അതിന് യോഗ്യതയുള്ളവരാണ്. ഞാനറിഞ്ഞിടത്തോളം പട്ടണം ഗവേഷണ പദ്ധതിയുടെ ഉയര്‍ന്ന തലത്തിലുള്ളവരില്‍ പലര്‍ക്കും അതില്ല. രാഷ്ട്രീയവത്കരണവും ഉണ്ട്. എങ്കിലും ഇങ്ങനെ ഒരു കണ്ടെത്തല്‍ വലിയ കാര്യമാണ്.

മാര്‍ക്‌സിസ്റ്റുകാര്‍ മാത്രമല്ല, ബി.ജെ.പി.ക്കാരും ചരിത്രത്തില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടുണ്ടല്ലോ?

ശരിയാണ്. ചരിത്രത്തെ ചരിത്രമായിവിടുകയാണ് വേണ്ടത്. മാര്‍ക്‌സിസ്റ്റുകാരായാലും ബി.ജെ.പി.ക്കാരായാലും മുസ്‌ലിം മൗലികവാദികളായാലും അത് ശരിയല്ല.

ചരിത്ര ഗവേഷണത്തിന് 'സാര്‍ക്' ബഹുമതി ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ മുഹമ്മദിനെ തേടിയെത്തിയിട്ടുണ്ട്. ജോലിയില്‍നിന്ന് വിരമിച്ച ശേഷം തുടരാനായി, സര്‍ക്കാര്‍ പദവികള്‍ മുഹമ്മദിനെ ക്ഷണിച്ചുകഴിഞ്ഞു. എന്നാല്‍, മുഹമ്മദിന്റെതന്നെ ഭാഷയില്‍ പറഞ്ഞാല്‍, 'ചരിത്രത്തിന്റെ ഇനിയും വറ്റാത്ത മാദക സൗന്ദര്യം' പുസ്തകങ്ങളിലേക്ക് പകര്‍ത്താനാണ് മുഹമ്മദിന്റെ ഒരുക്കം. അതിനായി ഭാര്യ റൂബിയയുമൊത്ത് കൊടുവള്ളിയിലേക്ക് മടങ്ങാനും.
_______മനോജ് മേനോന്‍

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com