ഇപ്പോഴും ജീവിക്കുന്നു, മലബാറിന്റെ ഗൂഢഭാഷ

on Apr 1, 2014


സി. സജില്‍


മലപ്പുറം: 'സെയ്യോവാറ് നോമ്‌റള്...' കാരേക്കടവത്ത് ഹസന്റെ ചോദ്യം കേട്ടപ്പോള്‍ ചുറ്റുമുണ്ടായിരുന്നവര്‍ക്ക് ഒന്നും മനസ്സിലായില്ല... എന്തുഭാഷയാണിത്... പക്ഷേ അതിനിടയില്‍ തോരപ്പമുഹമ്മദ് പറഞ്ഞു... 'കമ്പേ ചീമ്മാറ്...'

ഇതര സംസ്ഥാന തൊഴിലാളികളുടെ വരവോടെ അനവധി പ്രാദേശികഭാഷകള്‍വരെ നമുക്ക് കേട്ട് പരിചയമായിരിക്കുന്നു. എന്നാല്‍ ഈ പറഞ്ഞത് അതൊന്നുമല്ല... ഇതാണ് ഗൂഢഭാഷ. മലപ്പുറത്ത് ഇരുമ്പുഴിയിലും എടപ്പാളിലും മലബാറിലെ മറ്റ് ചിലയിടങ്ങളിലും ചിലര്‍ മാത്രം ഇപ്പോഴും ഉപയോഗിക്കുന്ന ഭാഷ. ഇതിന്റെ പേര് മൈഗുരുഡ്.

ജയില്‍ വാര്‍ഡനായിരുന്ന കരേക്കടവത്ത് ഹസനും ഇരുമ്പുഴിയിലെ ചായക്കട നടത്തുന്ന തോരപ്പ മുഹമ്മദും മങ്കട പള്ളിപ്പുറം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഡോ. പ്രമോദ് ഇരുമ്പുഴിയും കണ്ടുമുട്ടുമ്പോള്‍ 'മൈഗുരുഡ്' ഭാഷയിലാണ് സംസാരിക്കാറ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭാഷയെ വീണ്ടെടുക്കാനുള്ള ഒരു ശ്രമം.

സെയ്യോവാറ് നോമ്‌റള്... എന്നതിനര്‍ഥം എങ്ങോട്ടാണ് പോകുന്നത് എന്നാണ്. അതിന് മറുപടിയായി മുഹമ്മദ് പറഞ്ഞതാകട്ടെ മഞ്ചേരിയിലേക്കാണ് എന്നും.

സ്ത്രീകള്‍ ഉള്‍പ്പെടെ ഈ ഗൂഢഭാഷ അറിയുന്നവര്‍ നേരത്തെ നിരവധി പേരുണ്ടായിരുന്നു. എന്നാല്‍ കാലത്തിന്റെ മാറ്റത്തിനൊപ്പം പലരില്‍നിന്നും ഈ ഭാഷയും മാഞ്ഞുപോയി. ഇപ്പോഴും ഈ ഭാഷ മായാതെ സൂക്ഷിക്കാന്‍ ചിലരുണ്ട്. അവര്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഈ ഭാഷ ഉപയോഗിക്കുന്നുമുണ്ട്.

മൈഗുരുഡ് മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പലതരത്തിലുള്ള ഗൂഢഭാഷകളും നിലനില്‍ക്കുന്നുമുണ്ട്. മൈഗുരുഡ് ഭാഷ കണ്ണൂരിലെ പാനൂരിലും കൊടുങ്ങല്ലൂരിലെ പുത്തന്‍ചിറഭാഗങ്ങളിലും ചിലര്‍ക്ക് ഇപ്പോഴും അറിയാമെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്ന് പ്രമോദ് പറഞ്ഞു. സാധാരണയായി വ്യക്തികളുടെ പേര് ഭാഷമാറുമ്പോള്‍ മാറാറില്ല.

എന്നാല്‍ മലയാള അക്ഷരങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും ഈ ഗൂഢഭാഷയില്‍ മറ്റ് ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി വ്യക്തികളുടെ പേര് പോലും മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തവിധം മാറി ഉപയോഗിക്കുന്നുണ്ട്. പണ്ടുകാലത്ത് ബീഡിക്കമ്പനികളില്‍ ഈ ഭാഷ സജീവമായി ഉപയോഗിച്ചിരുന്നുവെന്ന് ഹസന്‍ ഓര്‍ക്കുന്നു.

മൈഗുരുഡ് എന്നാല്‍

മൊഴി കുരുട് എന്നത് ഉപയോഗിച്ച് കാലക്രമത്തില്‍ മൈഗുരുഡ് എന്നായി പോയതാവാമെന്നാണ് ഈ രംഗത്ത് പഠനം നടത്തുന്നവരുടെ വിലയിരുത്തല്‍. ഈ ഗൂഢഭാഷയ്ക്ക് മലബാര്‍ കലാപകാലവുമായി ബന്ധമുണ്ടെന്ന് ഡോ. പ്രമോദ് ഇരുമ്പുഴി പറയുന്നു.

അക്കാലത്ത് മലയാളികളായ ജയില്‍വാര്‍ഡന്‍മാര്‍ അറിയാതെ വിവരങ്ങള്‍ കൈമാറുന്നതിനും സംസാരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരുഭാഷ രൂപപ്പെടുത്തിയതെന്ന് പറയുന്നു.

മൈഡുരുഡില്‍ സ്വരാക്ഷരങ്ങളായ അ, ആ, ഇ, ഈ എന്നിവയ്ക്ക് പകരം യഥാക്രമം സ, സാ, സി, സീ, എന്നിങ്ങനെയും നേരെ തിരിച്ചും ഉപയോഗിക്കുന്നു.

വ്യഞ്ജനാക്ഷരങ്ങള്‍ ഒന്നിന് പകരം മറ്റൊന്ന് എന്ന നിലയിലും ഉപയോഗിക്കുന്നു. ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഒരു ശ്ലോകവുമുണ്ട്.

കൂട്ടായ്മയൊരുങ്ങുന്നു

'മൈഗുരുഡ്' കൂട്ടായ്മ ഒരുക്കാനുള്ള ശ്രമവും നടന്നുവരുന്നു.

ഈ ഗൂഢഭാഷ സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇതിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുന്നത്.

ജില്ലയിലെ ഏതെങ്കിലും പ്രദേശത്ത് മൈഗുരുഡ് ഭാഷ പ്രചരിക്കുന്നുണ്ടെങ്കില്‍ വിവരം അറിയിക്കണമെന്ന് പ്രമോദ് ഇരുമ്പുഴി പറഞ്ഞു. ഫോണ്‍: 9846308995.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com